AI Generated Image
ലോകകപ്പ് തുടങ്ങിയതോടെ അമേരിക്കയിലെ ബിയര്‍ വില്‍പ്പന കുതിച്ചുകയറിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പ് ഇത്തവണ മദ്യവ്യവസായത്തിന്കൂടി ഉണര്‍വേകിയിരിക്കുകയാണ്. ലോകകപ്പിന് തൊട്ടുമുമ്പുണ്ടായിരുന്നതിനെക്കാൾ പതിനഞ്ചുശതമാനത്തിലേറെ വർദ്ധനവുണ്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ടൂർണമെന്റ് കാലയളവിൽ നൂറുകോടിയിലധികം ബിയർ വിറ്റഴിക്കപ്പെടുമെന്ന് നേരത്തേ തന്നെ വിവിധ പഠനങ്ങൾ പ്രവചിച്ചിരുന്നു. കൂടാതെ ആഗോള ജിഡിപിയിൽ 4100 കോടിയിലധികം ഡോളറിന്റെ വർദ്ധനവ് ഉണ്ടാകുമെന്ന് ഫിഫയുടെയും ലോക വ്യാപാര സംഘടനയുടെയും വിശകലനങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുഎസ്എ, മെക്സിക്കോ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലായിരിക്കും ഇതിന്റെ പ്രധാന സാമ്പത്തിക പ്രതിഫലം അനുഭവപ്പെടുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കുപ്പികളിലും കാനുകളിലുമായി വില്‍ക്കുന്ന ബിയറുകളുടം വില്‍പ്പന 19.2 ശതമാനം കൂടി. പൈപ്പുകളിൽ നിന്ന് നേരിട്ട് നൽകുന്ന ഡ്രാഫ്റ്റ് ബിയറാണ് ആവശ്യകതയിൽ രണ്ടാം സ്ഥാനത്ത്. സ്റ്റേഡിയങ്ങളിലെ ഡ്രാഫ്റ്റ് ബിയറിന്റെ വില ശരാശരി 2,000 രൂപയോളമാണ്. ചില പ്രീമിയം ബ്രാൻഡുകളുടെ വില ഇതിലും കൂടുതലാണ്. ആരാധകരിൽ സ്കോട്ട്ലൻഡുകാരാണ് ബിയർ ഉപഭോഗത്തിൽ മുന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചില സ്ഥലങ്ങളിൽ ആവശ്യകത വർധിച്ചതിനെ തുടർന്ന് ബിയറിന്റെ സ്റ്റോക്ക് തീരുകയും അടിയന്തരമായി കൂടുതൽ സ്റ്റോക്ക് എത്തിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ പ്രതിസന്ധി നേരിടുകയായിരുന്നു ബിയര്‍ വ്യവസായം. വേള്‍ഡ് കപ്പിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന വിപണി തിങ്കളാഴ്ച മല്‍സരം കഴിയുന്നതോടെ കൂപ്പുകുത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.