Image Credit : Twitter
വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 15 മരണം. ഒട്ടേറെപ്പേരെ കാണാതായി. വിയറ്റ്നാമിലെ ഫു കോക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നത് 32 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരും ഒരു സഹായിയുമടക്കം 36 പേരാണ്. 21 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. രക്ഷപ്പെട്ടവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച്ച വൈകിട്ടോടെയാണ് വിയറ്റ്‌നാമിലെ ഫു കുവോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരുമായി ഹോൺ മായ് റുട്ട് എൻഗോയി ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ടാണ് ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും കടലിലേക്ക് വീഴുകയായിരുന്നു. വിനോദസഞ്ചാരികള്‍ ദിനംപ്രതി എത്തുന്ന സ്ഥലമായതിനാല്‍ തന്നെ സമീപത്ത് മറ്റ് ബോട്ടുകളുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു.
മറ്റു ബോട്ടുകളിലുളളവരെല്ലാം ചേര്‍ന്ന് 21പേരെ രക്ഷപ്പെടുത്തി. കാണാതായ 15 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ഹാനോയിയിലെ എംബസിയിലുമായി രണ്ട് സ്ഥലങ്ങളിൽ ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.