Image Credit: PTI/ X

Image Credit: PTI/ X

സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ വീണ്ടും ഭീഷണി മുഴക്കി പാക്കിസ്ഥാന്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും പാക്കിസ്ഥാനുള്ള വെള്ളം തടഞ്ഞാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൈ വെട്ടിയരിയുമെന്നുമാണ് പാക് മന്ത്രി മുസാദിക് മാലികിന്‍റെ മുന്നറിയിപ്പ്. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. 

പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസപ്പെടുത്തിയാല്‍ ഇന്ത്യ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുസാദിക് മാലികിന്‍റെ പ്രഖ്യാപനം. 'അയല്‍രാജ്യത്തെ പ്രധാനമന്ത്രിയാണ് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണത്തിന്‍റെ പൈപ്പ് നിയന്ത്രിക്കുന്നത്. ഒരു തുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളുടെ വെള്ളത്തിന് മേല്‍ അവകാശം പറഞ്ഞ് ഉയരുന്ന കൈ ‌‍അരിഞ്ഞു കളയും' എന്നായിരുന്നു മുസാദികിന്‍റെ വാക്കുകള്‍. 

സിന്ധു ജല കരാര്‍ നിയമപരമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇന്ത്യയ്ക്ക് അത് റദ്ദാക്കാന്‍ കഴിയില്ലെന്നും പാക് മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര നിയമങ്ങളും പാക്കിസ്ഥാന്‍റെ അവകാശത്തെ ശരിവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960 സെപ്റ്റംബര്‍ 19നാണ് ലോകബാങ്ക് മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും കരാറിലെത്തിയത്. സിന്ധു നദിയുടെ ഭാഗമായ ബിയാസ്, രവി, സത്​ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും നല്‍കുന്നതായിരുന്നു കരാര്‍. ഇതനുസരിച്ച് പാക്കിസ്ഥാന് 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. പാക്കിസ്ഥാനിലെ 68 ശതമാനം വരുന്ന ജലസേചനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.

കരാര്‍ ഇന്ത്യ റദ്ദാക്കിയതോടെ പാക്കിസ്ഥാനില്‍ വരള്‍ച്ചയും വിളവെടുപ്പില്‍ ഗണ്യമായ കുറവും ഉണ്ടായി.  പ്രതിസന്ധി രൂക്ഷമായതോടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക് ജലവിഭവ മന്ത്രാലയം കേന്ദ്രസര്‍ക്കാരിന്  കത്തുകള്‍ അയച്ചിരുന്നു. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഇതിന് പിന്നാലെയാണ് പാക് നേതാക്കള്‍ വിവധ തരത്തിലുള്ള ഭീഷണികള്‍ ആരംഭിച്ചത്. 

ENGLISH SUMMARY:

Pakistan has issued a provocative warning against India's decision to unilaterally revoke the historic, decades-old Indus Water Treaty. During a joint press conference, Pakistani Minister Musadik Malik fiercely declared that any hands attempting to cut off or claim Pakistan's rightful water supply would be severed. The diplomatic escalation comes after India decided to cancel the 1960 water-sharing agreement following a deadly terror strike in Pahalgam by Pakistan-backed militants. Pakistani officials argued that the treaty remains legally binding under international law and cannot be dismantled through a single country's executive action. The sudden blockade has reportedly triggered severe agricultural distress and widespread drought fears across Pakistan, which relies heavily on these rivers for nearly sixty-eight percent of its irrigation. Responding to Pakistan's urgent appeals to reconsider the move, Prime Minister Narendra Modi firmly reiterated that blood and water cannot flow together, prompting aggressive rhetorical retaliation from Islamabad.