crocodile-attack

TOPICS COVERED

മൂന്ന് വയസുകാരനെ മുതലക്കുളത്തിലെറിഞ്ഞ് മനോവൈകല്യമുള്ളയാള്‍. ഇംഗ്ലണ്ട് കേംബ്രിഡ്ഷറിലെ മൃഗശാലയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ദാരുണമായ സംഭവമരങ്ങേറിയത്. മാനസികാസ്വാസ്ഥ്യമുള്ള മുപ്പതുകാരനെ മൃഗശാല കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു പരിപാലകര്‍. മൃഗശാലയിലെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ മുതലകളുടെ അടുത്തെത്തി. ഇതിനിടെ യുവാവ് തൊട്ടടുത്ത് നിന്ന മൂന്നുവയസുകാരനെ മുതലകളുള്ള സംരക്ഷണ വേലിക്കകത്തേക്ക് എടുത്തെറിയുകയായിരുന്നു.

മുതലകളുടെ ജലാശയത്തിന് തൊട്ടടുത്താണ് കുട്ടി വീണത്. ഉടന്‍ തന്നെ വന്‍ ബഹളമുണ്ടായി. ഇത് കേട്ട് മൃഗശാലയുടെ ഉടമയുടെ ഭാര്യ രണ്ടും കല്‍പ്പിച്ച് സംരക്ഷണ വേലിക്കകത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടെ കുട്ടിയെ ഒരു മുതല ആക്രമിക്കുകയും കടിക്കുകയും ചെയ്തു. മുതലയുടെ വായില്‍ നിന്നും സാഹസികമായി യുവതി കുട്ടിയെ കൈക്കലാക്കി പുറത്തുകടക്കുകയായിരുന്നു. 

ഇടുപ്പെല്ലും ഒരു കയ്യും പൊട്ടിയ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 

ഇതിനിടെ കുട്ടിയെ എടുത്തെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. യുവാവിന് പ്രതികരണശേഷിയില്ലെന്നും പ്രതിചേര്‍ക്കാനുള്ള അവസ്ഥയല്ലെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. 

ENGLISH SUMMARY:

A shocking incident occurred at an English zoo where a 3-year-old child was thrown into a crocodile enclosure by a mentally unstable individual. The quick-thinking wife of the zoo owner bravely rescued the child, who sustained serious injuries.