ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം. 90 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പതിനൊന്നുപേരുടെ നില ഗുരുതരമാണ്. ലണ്ടനില്‍ നിന്ന് 100 കിലോമീറ്റർ അകലെ ബെഡ്ഫോഡിലായിരുന്നു അപകടം. ഈസ്റ്റ് മിഡ്‌ലൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഒരു ട്രെയിന്‍ മറ്റൊന്നിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. ലൂട്ടണും ബെഡ്ഫോഡിനും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ട്രെയിന്‍ അപകടങ്ങള്‍ അസാധാരണമായ ബ്രിട്ടണില്‍ അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
‘ഒരു ബോംബ് സ്ഫോടനത്തിൽ അകപ്പെട്ടതുപോലെയാണ് തോന്നിയത്’ എന്ന് അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ മുൻ ബോഗിയിലുണ്ടായിരുന്ന ദൃക്സാക്ഷി പീറ്റർ നാപ് ബിബിസിയോടു പറഞ്ഞു.
ചോരയൊലിക്കുന്ന മുഖങ്ങളെയും കാലൊടിഞ്ഞെന്നു തോന്നിക്കുന്നവരെയും കണ്ടെന്നും എല്ലായിടത്തും പുക നിറഞ്ഞിരുന്നുവെന്നും ദൃക്സാക്ഷി വിവരിച്ചു. സംഭവസ്ഥലത്ത് ആംബുലൻസുകളും ഫയർ എൻജിനുകളും പൊലീസും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
അപകടത്തിനു ശേഷമുള്ള ചിത്രങ്ങളിൽ, കേടുപാടുകൾ സംഭവിച്ച രണ്ടു ട്രെയിനുകളും പാളത്തിൽത്തന്നെ കിടക്കുന്നത് കാണാം. പരുക്കേറ്റ അൻപതോളം പേർ എത്തിയേക്കാമെന്നതിനാൽ ബെഡ്ഫോർഡ് ആശുപത്രി അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയതായി ടൈംസ് ഓഫ് ലണ്ടൻ പത്രം റിപ്പോർട്ട് ചെയ്തു.