ഹോര്‍മൂസ് കടലിടുക്ക് തുറന്നതോടെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ഒരു കപ്പല്‍ ഗുജറാത്ത് തീരത്ത് അടുത്തു. അതേസമയം, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.
എൽഎൻജി കാരിയർ കപ്പലായ ദിശയാണ് ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഗുജറാത്തിലെ ദഹേജ് എൽഎൻജി ടെർമിനലിൽ എത്തിച്ചേർന്നത്. ഹോർമുസ് കടലിടുക്കിൽ മൂന്ന് മാസത്തിലധികമായി കുടുങ്ങിക്കിടക്കുകയായിരുന്നു ദിശ. 62,370 മെട്രിക് ടൺ എൽഎൻജിയാണ് ദിശയിലുള്ളത്. ഹോര്‍മൂസ് തുറന്നതോടെ നാല്‍പ്പതോളം ചരക്കുക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വരുംദിവസങ്ങളില്‍ എത്തിച്ചേരും. 13 ഇന്ത്യന്‍ പതാകയുള്ള കപ്പലുകളും ഇതില്‍ ഉള്‍പ്പെടും.
19 കപ്പലുകളില്‍ രാസവളവും ഒന്‍പത് എണ്ണത്തില്‍ ക്രൂഡ് ഓയിലും എല്‍പിജിയും അടക്കം ഇന്ധനവുമാണുള്ളത്. ആകെ, ആയിരത്തി ഇരുന്നൂറോളം കപ്പലുകളാണ് ഹോര്‍മൂസ് കടക്കാന്‍ കാത്തുകിടക്കുന്നത്. യുദ്ധത്തിന് മുന്‍പ് പ്രതിദിനം 140 കപ്പലുകള്‍ വരെ ഹോര്‍മൂസ് കടന്നിരുന്നു. എന്നാല്‍ ഈ നിലയിലേക്ക് ഹോര്‍മൂസിലെ ഗതാഗതം സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കും. ഇതിനിടെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ ഒരു ബാരലിന് 75 ഡോളറായിരുന്നെങ്കില്‍ ഇന്ന് 78 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.