ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി വലിയൊരു ഒത്തുതീര്‍പ്പിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് അധികം വൈകാതെ തന്നെ തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ആക്രമണം നിര്‍ത്തിയെന്നും ഇറാന്‍ ഇനി ആണവായുധം കൈവശം വയ്ക്കില്ലെന്നും ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി താൻ സംസാരിച്ചതായും ഖത്തർ, യുഎഇ ,സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും താന്‍ സംസാരിച്ചതായും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനുമായി ഉടൻ സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുന്ന കാര്യത്തിൽ ഈ ഒത്തുതീര്‍പ്പിലൂടെ പരിഹാരമായതായും അദ്ദേഹം പറഞ്ഞു.
‘ഈ ഒത്തുതീര്‍പ്പിലൂടെ നമ്മള്‍ ഇത്രയും കാലം പ്രതീക്ഷിച്ച കാര്യം നടന്നിരിക്കുന്നു , ഇറാൻ ഇനി ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ല എന്ന കരാറിൽ എത്തിയിരിക്കുന്നു, ഇതിലേക്ക് എത്തിച്ചേരാൻ വേണ്ടിയായിരുന്നു ഇത്രയും സാഹചര്യങ്ങളിലൂടെ കടന്നുപോയത്. അതുകൊണ്ട് തന്നെ ഈ ഒത്തുതീര്‍പ്പ് വലിയ കാര്യമാണ്’– ട്രംപ് പറയുന്നു.
കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിന് ഇറാൻ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെങ്കിലും, ടെഹ്റാൻ ഇത് അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യം തുടർച്ചയായ മൂന്നാം രാത്രിയും ഇറാന്റെ മേൽ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ റദ്ദാക്കിയതായി അറിയിച്ചത്.