Image: X, @MarioNawfal
അതിവേഗത്തില്‍ കുതിച്ചെത്തിയ ചെറിയ വിമാനം പാരാഗ്ലൈഡറെ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓസ്ട്രിയന്‍ ആല്‍പ്സ് പര്‍വതനിരകള്‍ക്ക് മുകളിലൂടെയായിരുന്നു പാരാഗ്ലൈഡറുടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്ര. ഇതിനിടെയാണ് വിമാനം പുറകിലൂടെ വന്നിടിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട യുവതി ഒരു വിധത്തില്‍ പാരഷൂട്ട് തുറന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് കാണാനാവുക.
പ്രശസ്ത പാരാഗ്ലൈഡിങ് കേന്ദ്രമായ ഷ്മിറ്റൻഹോഹെ പർവതത്തിന് സമീപം ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരിചയസമ്പന്നയായ പാരാഗ്ലൈഡർ സബ്രീനയെന്ന 44കാരിയാണ് ക്യാമറ ഘടിപ്പിച്ച് പറക്കുന്നതിനിടെ വിമാനം തലയ്ക്ക് മുകളിലൂടെ പറന്നുപോയത്.
വിനോദസഞ്ചാരികളുമായി പറന്ന വിമാനമാണ് തലയ്ക്ക് തൊട്ടുമുകളിലൂടെ കടന്നുപോയതും പാരാഗ്ലൈഡറിന്റെ ചിറകിൽ നേരിട്ട് ഇടിച്ചതും. ഇടിയുടെ ആഘാതത്തില്‍ ചിറക് രണ്ടായി പിളരുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ യുവതി നിലവിളിക്കാനും നിയന്ത്രണം നഷ്ടപ്പെട്ട് ചുറ്റിക്കറങ്ങാനും തുടങ്ങി. പ്രധാന ചിറക് തകര്‍ന്നതോടെയാണ് പാരഷൂട്ട് തുറന്ന് സബ്രീന രക്ഷപ്പെട്ടത്.
അപകടത്തിനു പിന്നാലെ ഓസ്ട്രിയന്‍ പൊലീസ് സ്ഥലത്തെത്തി സബ്രീനയെ ആശുപത്രിയിലെത്തിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാരാഗ്ലൈഡറും വിമാനത്തിന്റെ പൈലറ്റും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂട്ടിയിടി ഒഴിവാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സെല്‍ ആം സി വിമാനത്താളത്തില്‍ ഇറങ്ങിയ ശേഷം 28കാരനായ പൈലറ്റ് പറയുന്നു.
ജര്‍മന്‍കാരിയാണ് പാരാഗ്ലൈഡര്‍. ചെറിയ ചതവുകളാണ് ശരീരത്തിനു സംഭവിച്ചതെന്നും രക്ഷപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും സെബ്രീന പറയുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിച്ചു. അങ്ങേയറ്റം ഭീതിദമായ ദൃശ്യങ്ങളെന്നാണ് ആളുകള്‍ വിഡിയോക്ക് താഴെ പ്രതികരിക്കുന്നത്.