വിര്‍ജീനിയ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്സ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വാഷിങ്ടണ്‍ ഡി.സി.ക്ക് അടുത്തുള്ള അലക്സാൻഡ്രിയയിലെ വീട്ടില്‍ ഇന്നലെ പുലർച്ചെയാണ് സംഭവം. 47-കാരനായ ജസ്റ്റിന്‍ 49-കാരിയായ ഭാര്യ ഡോ. സെറീന ഫെയർഫാക്സിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയന്‍ കൂടിയാണ് ജസ്റ്റിന്‍ ഫെയര്‍ഫാക്സ്. കേസ് വന്നതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുന്‍നിര നേതാവായ ജസ്റ്റിന്റെ രാഷ്ട്രീയ ജീവിതം തകരുന്ന അവസ്ഥയിലെത്തിയിരുന്നു. പ്രശസ്ത ദന്തഡോക്ടര്‍ ആണ് കൊല്ലപ്പെട്ട സെറീന. ഇവരെ വീടിന്റെ താഴത്തെ നിലയില്‍ നിന്നും വെടിവച്ചു കൊന്ന ശേഷം ജസ്റ്റിന്‍ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെത്തി സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് മേധാവി കെവിന്‍ ഡേവിസ് പറയുന്നു. ഈ സമയം അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. മകനാണ് വിവരം പോലീസിനെ അറിയിച്ചത്.
വിവാഹമോചന കേസ് നടക്കുന്നതിനിടയിലുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. തറവാടുവീട്ടിൽ നിന്ന് മാറിതാമസിക്കാൻ കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ആഴ്ചകൾ ശേഷിക്കേയാണ് ഈ ദാരുണ സംഭവം നടന്നത്.
ഈ മാസാവസാനത്തോടെ വീട് വിട്ടുപോകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. കേസും ആരോപണങ്ങളും ജസ്റ്റിനെ കടുത്ത മദ്യപാനിയാക്കിയെന്നും വലിയ മാനസിക സമ്മര്‍ദം നേരിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.