Pakistan's Prime Minister Shehbaz Sharif (R) speaking with Army Chief and Field Marshal Syed Asim Munir at the Prime Minister House in Islamabad.
ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന. ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുമ്പോഴും വെടിനിര്‍ത്തല്‍ പൂര്‍ണതലത്തില്‍ യുദ്ധം അവസാനിപ്പിക്കുമോ എന്നത് ചൈനയുടെ പങ്ക് നിര്‍ണയകമാണെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ പുറത്തുവന്ന രാത്രിയില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ചൈന ഇടപെട്ടെന്ന് ചര്‍ച്ചകളെ പറ്റി അറിയുന്ന പാക്ക് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.
ചൈന ഇറാനെ ബന്ധപ്പെട്ട് പ്രാരംഭ വെടിനിര്‍ത്തല്‍ കരാറിന്‍റെ ആവശ്യത്തെ പറ്റി ബോധ്യപ്പെടുത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി 26 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. സംഘർഷം നിലനിൽക്കുന്ന മേഖലയിൽ ഉടനീളം ചൈനയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സന്ദർശനം നടത്തുകയും നിർണായക ഘട്ടത്തിൽ ഭിന്നതകൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് വിവരം.
ഇടക്കാല വെടിനിര്‍ത്തലിന് പിന്നാലെ ആഗോള തലത്തില്‍ പാക്കിസ്ഥാന് ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാല്‍ ചൈനയുടെ ഇടപെടലില്ലാതെ ചര്‍ച്ചയില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, പാക്കിസ്ഥാനില്‍ ഔപചാരിക ചര്‍ച്ചകള്‍ നടക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇറാന്‍ നേതാക്കള്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെന്ന വാര്‍ത്ത ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ നിഷേധിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലേക്ക് തിരിച്ചു എന്ന റിപ്പോർട്ടുകളാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ തള്ളിയത്. ലെബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് വരെ യു.എസുമായി സമാധാന ചർച്ചകള്‍ക്ക് പദ്ധതിയിട്ടിട്ടില്ലെന്ന് ഇറാന്‍റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വെടിനിർത്തൽ കരാർ നിലനിർത്താനുള്ള ചർച്ചകളിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാക്കിസ്ഥാനിലേക്ക് പോകുമെന്ന് സ്ഥിരീകരിച്ചു.