mojtaba-iran

വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതിച്ചതോടെ ഒരു ദീര്‍ഘനിശ്വാസമെടുത്തിരിക്കുകയാണ് ലോകം. അപ്രഖ്യാപിത മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഭീതിയിലായിരുന്നു ലോകരാഷ്ട്രങ്ങള്‍. ട്രംപ് പ്രഖ്യാപിച്ച ഇറാന്‍ സര്‍വനാശത്തിന്‍റെ അവസാന 90 മിനിറ്റുകളിലാണ് ചര്‍ച്ച അനൂകൂലമായി അവസാനിച്ചത്. 

എന്നാല്‍ ചര്‍ച്ചയില്‍ ഇറാന്‍റെ നിലപാടുകള്‍ നിയന്ത്രിച്ചത് നിലവിലെ പരമോന്നത നേതാവും മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകനായ മൊജ്തബ അലി ഖമനയിയാണ് എന്നാണ് റിപ്പോര്‍ട്ട്. മൊജ്തബ മരിച്ചെന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമാണ് അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസിന്‍റെ റിപ്പോര്‍ട്ട്.‌

യുദ്ധം തുടങ്ങിയതുമുതല്‍ മൊജ്തബ സമാധാനചര്‍ച്ചകള്‍ക്കായി ആശയങ്ങള്‍ മെനയുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനിടെ പറ്റുന്നത്രയും കപ്പലുകള്‍ ഹോര്‍മൂസ് കടത്തുകയാണ് ഇറാന്‍റെ ലക്ഷ്യമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. ഇത് മൊജ്തബയുടെ തന്ത്രമാണെന്ന് കരുതുന്നു.

ഇതിനിടെ ഇറാന്‍–യുഎസ് യുദ്ധത്തിന് താല്‍കാലിക വിരാമമിട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്. 'ഇറാനില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം ഇറാന്‍ വിടണം. എംബസിയുമായി ബന്ധപ്പെടണം, എംബസി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളും ഉപയോഗിക്കണം' എന്നാണ് നിര്‍ദേശത്തിലുള്ളത്. 'എംബസിയുടെ അനുമതിയില്ലാതെ ഒരു രാജ്യാന്തര അതിര്‍ത്തികളിലൂടെയും മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ല' എന്നും നിര്‍ദേശത്തില്‍ കര്‍ശനമായി പറയുന്നു.ഇന്നലെ ഇറാനില്‍ കനത്ത ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലും ഇന്ത്യന്‍ എംബസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 48 മണിക്കൂര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും ആക്രമണം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നുമായിരുന്നു നിര്‍ദേശം.

ENGLISH SUMMARY:

Iran ceasefire has brought a sense of relief to the world, averting fears of an undeclared World War 3. Negotiations concluded favorably in the final 90 minutes of Trump's declared ultimatum to Iran.