U.S. President Donald Trump delivers an address to the nation about the Iran war at the White House in Washington, D.C., U.S. April 1, 2026. Alex Brandon/Pool via REUTERS
ഇറാനെ തകര്‍ത്തെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയമെന്ന് യു.എസിനെ അഭിസംബോധന ചെയ്ത് ട്രംപ് പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാകും. ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല. അമേരിക്കയുടെ മറ്റ് പ്രസഡന്റുമാര്‍ ചെയ്യാന്‍ മടിച്ചത് താന്‍ ചെയ്തെന്നും ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക വലിയ വിജയം നേടുന്നെന്നും ട്രംപ് പറഞ്ഞു.
രാത്രിയോടെ ഇറാനിയൻ നാവികസേനയുടെ പ്രവർത്തനം നിലച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അവരുടെ വ്യോമസേന പൂർണ്ണമായും നശിച്ചു. ഇറാനിലെ മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള ശേഷി ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇറാനുനേർന്ന് നിർണായക തിരിച്ചടി നൽകിയ യുഎസ് സായുധ സേനയെ ട്രംപ് പ്രശംസിച്ചു.
ആർട്ടിമിസ് 2 വിജയകരമായി വിക്ഷേപിച്ചതിന് നാസയിലെ ടീമിനെയും ചന്ദ്രനിലേക്കുള്ള യാത്രക്കാരെയും അഭിനന്ദിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുണ്ടാക്കിയ ആണവക്കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ആ പാതയുടെ സുരക്ഷ ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.