കിഴക്കന്‍ ഇന്തോനേഷ്യയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. വടക്കൻ മാലുക്കു പ്രവിശ്യയിലെ ടെർനേറ്റിൽ നിന്ന് 120 കിലോമീറ്റർ അകലെയായിട്ടാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6:48 ന് മൊളൂക്ക കടലിൽ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സമീപ ദ്വീപുകൾക്ക് സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ സൂനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ്ജിഎസിന്‍റെ മുന്നറിയിപ്പ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ തിരമാലകളെത്തിയേക്കാമെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഗുവാം, ജപ്പാൻ, പാപുവ ന്യൂ ഗിനിയ, തായ്‌വാൻ എന്നിവയുടെ തീരങ്ങളിലും മുന്നറിയിപ്പുണ്ട്. ടെർനേറ്റ്, ടിഡോർ തുടങ്ങിയ ചില നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ പൗരന്മാരോട് ഒഴിപ്പിക്കലിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഭൂകമ്പത്തില്‍ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.
ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുകയും പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന ഉയർന്ന ഭൂകമ്പ ബാധിത മേഖലയായ പസഫിക് റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇന്തൊനേഷ്യ സ്ഥിതി ചെയ്യുന്നത്.