Image Credit: x/donald Macleod
ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ പതാകയുള്ള ടഗ്ബോട്ട് മുങ്ങിയതായി സ്ഥിരീകരണം. മുസഫ 2 എന്ന ബോട്ടാണ് മുങ്ങിയത്. മാര്‍ച്ച് 6 വെള്ളിയാഴ്ചയാണ് ബോട്ടിന് നേരെ ആക്രമണം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് ഇന്തൊനീഷ്യന്‍ പൗരന്‍മാരെ കാണാതായതായി ഇന്തൊനീഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്തൊനീഷ്യ, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്നായി ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ത്യക്കാരുള്‍പ്പടെ നാലുപേര്‍ രക്ഷപെട്ടു. വലിയ സ്ഫോടനത്തിന് ശേഷമാണ് ബോട്ട് മുങ്ങിയതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്തൊനീഷ്യ വ്യക്താമക്കി.
Image Credit:X
'സഫീന്‍ പ്രസ്റ്റീജെ'ന്ന മാള്‍ട്ട കൊടിയുള്ള കണ്ടെയ്നര്‍ കപ്പലിനെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോട്ടില്‍ രണ്ട് മിസൈലുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. മിസൈലിന് നേരെ മാര്‍ച്ച് നാലിനും ആക്രമണം ഉണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന ഇന്തൊനീഷ്യക്കാരില്‍ ഒരാള്‍ രക്ഷപെട്ടുവെന്നും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഒമാനിലെ ഖസാബിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇന്തൊനീഷ്യയുടെ പ്രസ്താവനയില്‍ പറയുന്നു. ശേഷിക്കുന്നവര്‍ക്കായി കടലില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഹോര്‍മുസില്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നേരെ കനത്ത ആക്രമണം ഉണ്ടാകുന്നുണ്ട്. അതേസമയം ഒന്‍പതാം ദിവസത്തിലേക്ക് കടന്നിട്ടും യുദ്ധം അതിതീവ്രമായി തുടരുകയാണ്. ട്രംപിനെ വെറുതേ വിടില്ലെന്നും പരമോന്നത നേതാവിനെ വധിക്കുകയും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തതിന്‍റെ ഫലം ട്രംപും അമേരിക്കയും ഇസ്രയേലും അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും ഇറാന്‍റെ സുരക്ഷാ മേധാവി അലി ലരിജാനി തുറന്നടിച്ചിരുന്നു. അമേരിക്കന്‍ സൈനികരില്‍ ചിലരെ തങ്ങള്‍ പിടികൂടിയിട്ടുണ്ടെന്നും ഇറാന്‍ അവകാശപ്പെട്ടു. ഇറാനെ ആക്രമിക്കാന്‍ രാജ്യം വിട്ടുനല്‍കിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിന്‍റെ തിരിച്ചടി നേരിടുമെന്നും ലരിജാനി കൂട്ടിച്ചേര്‍ത്തു.