A satellite image shows an oil terminal at Kharg Island, Iran, February 25, 2026. 2026 Planet Labs PBC/Handout via REUTERS
ഇറാന്‍റെ ഖാര്‍ഗ് ദ്വീപിലേക്കുണ്ടായ യു.എസ് ആക്രമണത്തിന് തിരിച്ചടിയായി യുഎഇയിലെ നഗരങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. യു.എസ് താവളങ്ങള്‍ ലക്ഷ്യങ്ങളാണെന്ന് ഐആര്‍ജിസി യുഎഇയെ അറിയിച്ചു. തുറമുഖങ്ങള്‍, യു.എസ് സൈനിക മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴിയണമെന്ന് യുഎഇക്കാരോട് ഐആര്‍ജിസി ആവശ്യപ്പെട്ടു. ഇറാനിലെ ഖാർഗ് ദ്വീപിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ 90 ലധികം ഇറാന്‍ സൈനിക കേന്ദ്രങ്ങളാണ് യു.എസ് ലക്ഷ്യമിട്ടത്. കടല്‍ മൈന്‍ സംഭരണ സൗകര്യങ്ങൾ, മിസൈൽ സംഭരണ ബങ്കറുകൾ, മറ്റ് നിരവധി സൈനിക കേന്ദ്രങ്ങള്‍ എന്നിവ നശിപ്പിച്ചു എന്നാണ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടത്.
ദുബായിലെ ജെബല്‍ അലി തുറമുഖം, അബുദാബിയിലെ ഖലീഫ തുറമുഖം, ഫുജൈറ പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും പെട്ടന്ന് മാറണമെന്ന് ഇറാനിലെ സെമി–ഓഫീഷ്യല്‍ വാര്‍ത്ത ഏജന്‍സിയായ തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരുടെ താമസസ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ അമേരിക്കൻ സൈനികർ ഒളിച്ചിരിക്കുന്നതിനാൽ പ്രദേശങ്ങളെല്ലാം ലക്ഷ്യങ്ങളെന്നും അടുത്ത മണിക്കൂറുകൾക്കുള്ളിൽ ആക്രമണം നടത്തുമെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്.
ഇറാന്‍ സമ്പദ്‍വ്യവസ്ഥയുടെ തന്ത്രപ്രധാനമേഖലയാണ് ഖാര്‍ഗ്. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചപ്പോഴും എണ്ണ കേന്ദ്രങ്ങളെ തൊടാന്‍ യുഎസ് തയ്യാറായില്ല. ഹോര്‍മുസ് കടലിടുക്ക് തടയുന്നത് തുടര്‍ന്നാല്‍ ഇറാന് നിര്‍ണായകമായ എണ്ണ താവളങ്ങള്‍ കൂടി ആക്രമിക്കും എന്നാണ് ട്രംപിന്‍റെ ഭീഷണി. 20 ചതുരശ്രഅടി മാത്രമുള്ള ഇവിടമാണ് ഇറാന്‍റെ 90 ശതമാനം എണ്ണ കയറ്റുമതിയുടെയും ഉറവിടം. സംഭരണ ടാങ്കുകളും ലോഡിങ് ടെര്‍മിനികളും പൈപ്പ്ലൈനുകളും സഹിതമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
അബൂസർ, ഫൊറൂസാൻ, ദൂരൂദ് എന്നീ മൂന്ന് പ്രധാന ഓഫ്‌ഷോർ ഫീൽഡുകളിൽ നിന്നുള്ള അസംസ്കൃത എണ്ണ
കടലിനടിയിലുള്ള പൈപ്പ് ലൈൻ ശൃംഖല വഴിയാണ് പ്രോസസിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നാണ് കപ്പൽ മാർഗ്ഗം കയറ്റി കയറ്റുമതി ചെയ്യുന്നത്. അഹ്വാസ്, മരുൺ, ഗച്സരൻ എന്നി ഇറാന്‍റെ പ്രധാന എണ്ണപാടങ്ങളില്‍ നിന്നും നേരിട്ട് പൈപ്പ് ലൈന്‍ വഴി ഖാര്‍ഗിലേക്ക് എണ്ണ എത്തിക്കുന്നുണ്ട്.
1960-കളിൽ യുഎസ് എണ്ണക്കമ്പനിയായ അമോകോയുടെ സഹായത്തോടെയാണ് ഖാര്‍ഗിലെ കയറ്റുമതി ടെർമിനല്‍ നിര്‍മിച്ചത്. 1980 തില്‍ ഇറാന്‍–ഇറാഖ് യുദ്ധകാലത്ത് ഖാര്‍ഗിന് നേരെ ആക്രമണമുണ്ടായിരുന്നു. 95 കോടി ബാരല്‍ എണ്ണയാണ് വര്‍ഷത്തില്‍ ഇതുവഴി കയറ്റുമതി ചെയ്യുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ 13.7 ദശലക്ഷം ബാരൽ കയറ്റുമതി ചെയ്തിട്ടുണ്ട്.