This satellite image provided by Vantor shows a close view before airstrikes of Iran's Revolutionary Guard Corps (IRGC) headquarters, in Tehran, Iran, Feb. 27, 2026. (Satellite image 2026 Vantor via AP)
അമേരിക്കയും ഇസ്രയേലും ഇറാനുനേരെ ആക്രമണം ആരംഭിച്ചത് പല ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു. ഇറാന്‍ നടത്തുന്ന ആണവപദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, എക്കാലത്തും പശ്ചാത്യവിരുദ്ധനായ ആയത്തുള്ള അലി ഖമനയിയെ വധിക്കുക, ഈ ലക്ഷ്യങ്ങളില്‍ ഖമനയിയെ വധിച്ചതിലുെട ഇസ്രയേലും അമേരിക്കയും ഉന്നമിട്ട പ്രധാന ലക്ഷ്യം കൈവരിച്ചെന്നു പറയാം. എന്നാല്‍ ഖമനയിക്ക് പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. വലിയ രാഷ്ട്രീയ പരിചയമില്ലെങ്കിലും ഖമനയിയുടെ മകന്‍ മുന്‍ സൈനികന്‍ കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്. Also Read: ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
Image: AFP
മൊജ്തബ ഖമനയി പരമോന്നത നേതാവായെത്തുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും വലിയൊരു തിരിച്ചടിയായാണ് കണക്കാക്കാനാവുക. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുന്നത്. ചേരയെ കൊന്നപ്പോള്‍ കരിമൂര്‍ഖന്‍ വന്ന അവസ്ഥയാണ് ഇറാനിലെന്ന് വിദേശകാര്യ വിദഗ്ധന്‍ ഡോ പി അനില്‍കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു.
ഖമനയിക്കൊപ്പം പ്രോക്സി ഗ്രൂപ്പുകളേയും ഇല്ലാതാക്കി ഒരു പാവസര്‍ക്കാറിനെ പ്രതീക്ഷിച്ച ഇസ്രയേലിനും അമേരിക്കയ്ക്കും ഇനിയുമേറെ മുന്നോട്ട് പോകേണ്ടിവരും. അടിസ്ഥാന ലക്ഷ്യം നിറവേറ്റിയതിനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ യുദ്ധത്തിലൂടെ അമേരിക്കയ്ക്ക് സാധിച്ചേക്കും. എക്കാലത്തും എണ്ണ സമ്പത്തുള്ള രാജ്യങ്ങളെ നിയന്ത്രണത്തിലാക്കുന്ന അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ കൂടുതല്‍ നിയന്ത്രണം കിട്ടിയെന്നും പറയാം.
Image: Manorama,X
അതേസമയം പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാതെ അമേരിക്കയും ഇസ്രയേലും ഈ യുദ്ധത്തില്‍ നിന്നും പിന്‍മാറുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. മേഖലയില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ നടത്താനും ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെനിര്‍ത്തി ഇറാനെ ഒറ്റപ്പെടുത്താനുമാകും ഇനിയുള്ള ശ്രമം. മാത്രമല്ല സമ്മര്‍ദ്ദം ശക്തിപ്പെടുത്തി സന്ധിസംഭാഷണത്തിനും ശ്രമിക്കും. കൂടാതെ അമേരിക്കയ്ക്ക് താല്‍പര്യമുള്ള പോക്കറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തും സ്വാധീനം വര്‍ധിപ്പിച്ചേക്കാം.
ഏതായാലും 100 മണിക്കൂര്‍ യുദ്ധം എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ആക്രമണം അഞ്ചാം ദിവസത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് ഉള്‍പ്പെടെ നിശ്ചലമായ പശ്ചാത്തലത്തില്‍ യുദ്ധം ദീര്‍ഘകാലം നീളാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധ വിലയിരുത്തല്‍. മാത്രമല്ല ആയുധശേഖരത്തിലടക്കം യുഎസില്‍ ആശങ്കകള്‍ കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇറാനാകട്ടെ ഈ യുദ്ധത്തിലൂടെ പ്രധാന നേതാവിനേയും വലിയ തോതില്‍ ജനതയേയും നഷ്ടമായിട്ടുണ്ട്. തോറ്റ് പിന്‍മാറാതിരിക്കാനാകും ഇറാനും ശ്രമിക്കുക, ആയുധസമ്പത്തല്ല മറിച്ച് ആത്മവിശ്വാസമാണ് ഇക്കാലമത്രയും ഇറാനെ പാശ്ചാത്യരുടെ മുന്‍പില്‍ തലഉയര്‍ത്തി നിര്‍ത്തിയത്. ജനതയുടെയും സൈന്യത്തിന്റേയും മനോധൈര്യം സംരക്ഷിക്കാനായി ആഴത്തില്‍ തിരിച്ചടി നല്‍കാനാകും ഇറാന്‍ തുടര്‍ന്നും ശ്രമിക്കുക. ഹിബ്സുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ സഹായവും ഇറാന്് ലഭിക്കുന്നുണ്ട്.