Screengrab
അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ പാക്കിസ്ഥാന്‍റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ വ്യേമമേഖലയിലേക്ക് കയറിയ പാക്ക് യുദ്ധവിമാനം വെടിവച്ചിട്ടു എന്നാണ് അഫ്ഗാന്‍ അവകാശപ്പെടുന്നത്. അഫ്ഗാന്‍ കരസേനയുടെ ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ എഫ്-16 തകര്‍ന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. യുദ്ധവിമാനം നഷ്ടപ്പെട്ടു എന്ന വാര്‍ത്തയില്‍ പാക്കിസ്ഥാന്‍ പ്രതികരിച്ചിട്ടുമില്ല.
അഫ്ഗാന്‍ അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്‍ പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നു എന്നാരോപിച്ചാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനു നേരെ ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ് ആരംഭിച്ചത്. കാബൂളിലും കാണ്ഡഹാറിലും അടക്കം പാക്കിസ്ഥാന്‍ ആക്രമണം നടത്തി. അഫ്ഗാനിസ്ഥാന്‍റെ സൈനിക താവളങ്ങളടക്കം തകര്‍ന്നതായും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനു നേരെ അഫ്ഗാന്‍ പ്രത്യാക്രമണവും നടത്തി.
ഈ ആക്രമണങ്ങളിലാണ് എഫ്-16 വെടിവെച്ചിട്ടതായി അഫ്ഗാന്‍ അവകാശപ്പെടുന്നത്. പാക്ക് വ്യോമസനേയുടെ പ്രധാന യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-16. അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങളില്‍ നിരന്തരം ഉപയോഗിച്ചതും ഈ യുദ്ധവിമാനമാണ്. അതേസമയം, അഫ്ഗാനിസ്ഥാന് വ്യേമസേനയില്ല. ഇതാദ്യമായല്ല പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനം നഷ്ടമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് എഫ്-16, ചൈനീസ് നിര്‍മിത ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
തങ്ങളുടെ വ്യേമാമേഖലയിലേക്ക് കയറിയ പാക്ക് യുദ്ധവിമാനം വെടിവച്ചിട്ടു എന്നാണ് അഫ്ഗാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ സംഭവത്തിന്‍റെ വിഡിയോ വ്യാജമാണ് എന്നും ആരോപണമുണ്ട്. പ്രചരിക്കുന്ന വിഡിയോ വ്യാജമാകാനാണ് സാധ്യതയെന്നാണ് എക്സിന്‍റെ എഐ എന്‍ജിനായ ഗ്രോക്ക് പറയുന്നത്. അവശിഷ്ടങ്ങളില്‍ കാണുന്നത് 85510 എന്ന ടെയില്‍ നമ്പറുള്ള വലിയ എയര്‍ക്രാഫ്റ്റാണ്. പാക്കിസ്ഥാന്‍റെ പതാകയും ഇതില്‍ കാണാം. എന്നാല്‍ ഇതിന്‍റെ വലുപ്പം ആകൃതി എന്നിവ എഫ്-16 യുദ്ധവിമാനവുമായി ഒത്തുപോകുന്നതല്ലെന്ന് ഗ്രോക്ക് പറയുന്നു. 'Afghanistan Defence' എന്ന എക്സ് ഹാന്‍ഡിലാണ് യുദ്ധവിമാനം തകര്‍ന്നു എന്ന് അവകാശപ്പെടുന്ന വിഡിയോ പങ്കുവച്ചത്.