Women queue up to cast their vote at a polling station during Bangladesh's national parliamentary election, in Dhaka, Bangladesh, Thursday, Feb. 12, 2026. (AP Photo/Mahmud Hossain Opu)
ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റില്‍ വിജയം. പേരു കേട്ട് ഞെട്ടേണ്ട. ബംഗ്ലാദേശ് ജാതിയ പാർട്ടിയാണ് അയല്‍ രാജ്യത്തെ ബിജെപി. ഭോല-1 മണ്ഡലത്തിൽ നിന്നും ആൻഡലീവ് റഹ്മാൻ പാർത്ഥോ എന്ന സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ബംഗ്ലാദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിഎന്‍പിയുടെ സഖ്യകക്ഷിയാണ് ബിജെപി.
209 സീറ്റിലാണ് ബിഎന്‍പി ജയിച്ചത്. സഖ്യകക്ഷികളായ ഗാനോസംഹതി ആന്ദോളൻ, ബിജെപി, ഗോണോ ഒധികാർ പരിഷത്ത് എന്നിവര്‍ ഓരോ സീറ്റിലും ജയിച്ചു. ഇതോടെ ബിജെപിക്കും ഭരണത്തില്‍ പങ്കാളിത്തം ലഭിക്കും. പ്രതിപക്ഷത്ത് ജമാഅത്ത് ഇസ്‍ലാമിക്കും സഖ്യകക്ഷികളും കൂടി 77 സീറ്റ് നേടി. ജമാഅത്തിന് 66 സീറ്റും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ആറു സീറ്റിലും ജയിച്ചു. ആകെ 50 പാര്‍ട്ടികളാണ് ബംഗ്ലാദേശിലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഭോല-1 മണ്ഡലത്തിൽ നിന്നും ജയിച്ച ആൻഡലീവ് റഹ്മാൻ പാർത്ഥോയ്ക്ക് 1,05,543 വോട്ട് ലഭിച്ചു. ജമാഅത്ത് ഇസ്‍ലാമിയുടെ സ്ഥാനാര്‍ഥി നസ്റുള്‍ ഇസ്‍ലാമിനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. വലിയ വാഗ്ദാനങ്ങളാണ് ബിജെപി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നോട്ടുവച്ചത്. ഭോലയെ തെക്കന്‍ ഭാഗത്തെ ആധുനിക നഗരമാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ഭോല– ബരിഷാല്‍ പാലം, മെഡിക്കല്‍ കോളജ്, വീട്ടുകളില്‍ ഗ്യാസ് കണക്ഷന്‍ അടക്കമായിരുന്നു വാഗ്ദാനങ്ങള്‍.
നേരത്തെയും ഭോലയില്‍ നിന്നും ആൻഡലീവ് റഹ്മാൻ പാർത്ഥോ ജയിച്ചിട്ടുണ്ട്. 2008 ലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് അവാമി ലീഗ് സ്ഥാനാര്‍ഥിയെ ആണ് പരാജയപ്പെടുത്തിയത്.