തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിലെ ബാറിലുണ്ടായ തീപിടിത്തത്തില്‍ നാല്‍പതിലധികം പേര്‍ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അട്ടിമറിയില്ലെന്ന് സ്വിസ് പൊലീസ് അറിയിച്ചു.
പുതുവര്‍ഷ ആഘോഷത്തിനായി നിരവധിപേര്‍ ഒത്തുചേര്‍ന്ന ആല്‍പൈന്‍ സ്കീ റിസോര്‍ട്ടിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30-ന് ദുരന്തമുണ്ടായത്. വിദേശ സഞ്ചാരികളടക്കം നിരവധിപ്പേരാണ് അവധി ആഘോഷിക്കാനായി ഇവിടെ എത്തിയിരുന്നത്. ആഘോഷത്തിന്റെ ഭാഗമായുളള കരിമരുന്ന് പ്രയോഗമാണ് അപകടത്തിന് പിന്നിലെന്നാണ് സൂചന. തീപിടിത്തമായാണ് ഇപ്പോൾ കണക്കാക്കുന്നതെന്നും ഭീകരാക്രമണത്തിനുള്ള സാധ്യത പരിഗണിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ ബിയാട്രിസ് പില്ലൂഡ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശം പൂർണമായും അടയ്ക്കുകയും ക്രാൻസ്–മൊണ്ടാനയ്ക്ക് മുകളിൽ വ്യോമയാന നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. കാണാതായവരുടെ ബന്ധുക്കള്‍ക്കായി പൊലീസ് പ്രത്യേകം ഹെല്‍പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്.