റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ ഇന്ത്യാ സന്ദര്‍ശനം ലോകം മുഴുവൻ ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഒന്നാണ്. പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പുട്ടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പുട്ടിന്‍റെ വരവ് ലോകമെങ്ങും ചര്‍ച്ചയാകുമ്പോള്‍ അതിനൊപ്പം ആളുകള്‍ ആകാംക്ഷയോടെ തിരയുന്ന ഒന്നാണ് റഷ്യന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാ സന്നാഹം. അതില്‍ തന്നെ ഏറെ രസകരവും എന്നാല്‍ ശ്രദ്ധയാകര്‍ഷിച്ചതുമായ ഒന്നാണ് ‘പൂപ്പ് സ്യൂട്ട്കേസ്’. വിസർജ്ജ്യം പോലും റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്ന നടപടി.
TOPSHOT - In this pool photograph distributed by the Russian state agency Sputnik, Russia's President Vladimir Putin is welcomed by Indian Prime Minister Narendra Modi upon the Russian leader's arrival at Palam Air Force Base in New Delhi on December 4, 2025, the first day of his two-day state visit to India. (Photo by Grigory SYSOYEV / POOL / AFP)
നേരത്തെ അലാസ്കയില്‍ നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും പുട്ടിന്‍റെ സുരക്ഷാ ജീവനക്കാര്‍ പൂപ്പ് സ്യൂട്ട്കേസ് കൊണ്ടുനടന്നിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മലവും മൂത്രവുമടക്കമുള്ള വിസര്‍ജ്യങ്ങള്‍ ശേഖരിക്കുകയും തിരികെ റഷ്യയില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ പുട്ടിന്‍റെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ലഭിക്കുന്നത് തടയാനാണ് റഷ്യ ശ്രമിക്കുന്നത്. ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) അംഗങ്ങളാണ് മാലിന്യങ്ങള്‍ കവറിലാക്കി പ്രത്യേക ബ്രീഫ്കേസുകളില്‍ റഷ്യയിലേക്ക് കൊണ്ടുപോകുക. 2017ലെ പുട്ടിന്‍റെ ഫ്രാന്‍സ് യാത്ര മുതല്‍ വര്‍ഷങ്ങളായി ഈ രീതി തുടരുന്നുണ്ടത്രേ.
നേരത്തെ വിയന്ന യാത്രയില്‍ പുട്ടിന്‍ പോര്‍ട്ടബിള്‍ ശുചിമുറി ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പൂപ്പ് സ്യൂട്ട്കേസും പോര്‍ട്ടബിള്‍ ശുചിമുറിയും മാത്രമല്ല, പുട്ടിന് നൽകുന്ന എല്ലാ ഭക്ഷണവും പരിശോധിക്കുന്ന മൊബൈൽ ഭക്ഷ്യ ലബോറട്ടറിയും പുട്ടിന് സഞ്ചരിക്കാനായുള്ള പ്രത്യേക കാറും വർഷങ്ങളായി റഷ്യ വികസിപ്പിച്ചെടുത്ത സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമാണ്.
The new President Vladimir Putin's Russian-made limousine, part of the Cortege project, drives during an inauguration ceremony at the Kremlin in Moscow, Russia May 7, 2018. Sputnik/Alexei Filippov/Pool via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.
1998-99 ല്‍ പുടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്‍റായി മാറിയതിന് പിന്നാലെയാണ് റഷ്യയുടെ എലൈറ്റ് പ്രൊട്ടക്ഷൻ യൂണിറ്റായ എഫ്എസ്ഒ/എസ്ബിപി പുനഃക്രമീകരിക്കാൻ തുടങ്ങിയത്. റഷ്യയുടെ പ്രസിഡന്‍റിന്‍റെ ആശയവിനിമയം, സംഭാഷണം, ആരോഗ്യ വിവരങ്ങൾ എന്നിങ്ങനെ തുടങ്ങി ചലനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പുറത്തുപോകുന്നത് നിയന്ത്രിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. 2000 ന്‍റെ ആരംഭത്തോടെ വിദേശ സന്ദർശന വേളകളില്‍ പുട്ടിൻ യാത്ര ചെയ്യുന്നിടത്തെല്ലാം കുപ്പിവെള്ളം, ശുചിത്വ കിറ്റുകൾ, മെഡിക്കൽ സ്പെഷലിസ്റ്റുകൾ എന്നിവ കൊണ്ടുപോകാൻ തുടങ്ങി. പ്രസിഡന്‍റ് ഉപയോഗിക്കുന്ന വസ്തുക്കൾ പരിശോധിക്കാനും അണുവിമുക്തമാക്കാനും വേണമെങ്കില്‍ മാറ്റിസ്ഥാപിക്കാനുമായി എത്തുന്ന അദ്ദേഹത്തിന്റെ ടീമുകളെയും കാണാന്‍ തുടങ്ങി.
പിന്നീട് പാചകക്കാർ, ഭക്ഷണം ടെസ്റ്റ് ചെയ്ത് നോക്കുന്നവര്‍, ലാബ് ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന സ്വന്തം മൊബൈൽ ഭക്ഷണ പരിശോധനാ യൂണിറ്റുമായായി പുടിന്‍റെ യാത്ര. സ്വന്തം സുരക്ഷാ സംഘം കൊണ്ടുവന്നതല്ലാതെ വിരുന്നുകളിൽ വിളമ്പുന്ന ഒന്നും പുട്ടിന്‍ കഴിക്കാറില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടഹ്ങി. 2010 ഓടെ ഗ്ലാസുകൾ, ടിഷ്യു പേപ്പർ തുടങ്ങി അദ്ദേഹം തൊട്ടതോ ഉപയോഗിച്ചതോ ആയ എല്ലാം സുരക്ഷാസംഘം ശേഖരിക്കാൻ തുടങ്ങി. ഇതോടെ പുടിന്റെ സുരക്ഷാ പ്രോട്ടോക്കോളുകൾ പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു. വിദേശ യാത്രകളിൽ പുട്ടിൻ താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് സുരക്ഷാ സംഘത്തിന് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
2017 ൽ പുട്ടിന്‍റെ ഫ്രാൻസിലേക്കും സൗദി അറേബ്യയിലേക്കുമുള്ള യാത്രയില്‍ ഒരു നിഗൂഢ ബ്രീഫ്‌കേസ് കൊണ്ടുപോയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു തരത്തിലുള്ള വിസര്‍ജ്യവും പുറത്ത്പോകില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. ഇവ സീൽ ചെയ്ത് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ അവകാശപ്പെട്ടു. അങ്ങിനെയാണ് ‘പൂപ്പ് സ്യൂട്ട്കേസ് പ്രോട്ടോക്കോളിനെ’ കുറിച്ച് ലോകം അറിയുന്നത്. പിന്നീട് പുട്ടിന്‍റെ വിമാനങ്ങളില്‍ ഒരു മിനി-ക്ലിനിക് ഉൾപ്പെടെ വന്നു. സ്റ്റെൽത്ത് ശേഷിയും ആന്റി-ഡാമേജ് ടയറുകളുമുള്ള കവചിത വാഹനങ്ങളിലായി പുട്ടിന്‍റെ സഞ്ചാരം. 2022 ൽ റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ പുട്ടിന്‍റെ ബോഡി ക്ലോണുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങി.
പലപ്പോളായി പല കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് പുട്ടിന്‍റെ ഇന്നത്തെ സുരക്ഷാ പ്രോട്ടോക്കാള്‍ നിര്‍മ്മിക്കപ്പെട്ടത്. നിലവിൽ, ലോകത്തിലെ ഏറ്റവും വികസിതവും വിപുലവും രഹസ്യവുമായ ഒന്നാണ് റഷ്യൻ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ. ഇന്ത്യയില്‍ പുട്ടിന്‍റെ സുരക്ഷാ സംഘങ്ങൾ ഇന്ത്യയുടെ സുരക്ഷാ ഏജൻസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് റഷ്യന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നത്.