Ireland Police File Image: Reuters
ആറു വയസ്സുകാരിയായ മകളെ ആക്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് അമ്മ കോട്ടയം സ്വദേശിയായ അനുപ അച്യുതന്‍. അക്രമികളായ കുട്ടികളെ ശിക്ഷിക്കരുത്. പകരം കൗൺസലിങ് നൽകണമെന്നും അയർലൻഡിൽ താമസിക്കുന്ന 6 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ അമ്മ അനുപ അച്യുതന്‍ പറയുന്നു.
കോട്ടയത്തു നിന്നുള്ള ദമ്പതികളുടെ മകളായ നിയ നവീൻ തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണു 12 മുതൽ 14 വയസ്സ് പ്രായമുള്ള ആൺകുട്ടികളുടെ സംഘം ആക്രമിച്ചത്. വംശീയാക്രമണം ആണ് ഉണ്ടായത്. നിയയുടെ മുഖത്തും കഴുത്തിലും അടിച്ചെന്നും സൈക്കിൾ കൊണ്ട് ഇടിച്ചെന്നും മാതാവായ അനുപ അച്യുതൻ പറഞ്ഞു. അയർലൻഡിൽ നഴ്സായ അനുപ 8 വർഷം മുൻപാണു ഭർത്താവിനൊപ്പം ഇവിടെ എത്തിയത്.
ജനുവരിയിലാണു വാട്ടർഫോർഡ് സിറ്റിയിലേക്ക് കുടുംബം താമസത്തിനെത്തിയത്. അക്രമികളായ കുട്ടികളെ താൻ കണ്ടെന്നും അവർ തന്നെ തുറിച്ചുനോക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തെന്നും അനുപ പറഞ്ഞു. അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ കൂടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ വംശജർ ജാഗ്രത പുലർത്തണമെന്ന് അയർലൻഡിലെ ഇന്ത്യൻ എംബസി മാർഗനിർദേശം പുറത്തിറക്കിയിരുന്നു.