പാക്കിസ്ഥാനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ചെയിനായ കെഎഫ്സിക്ക് നേരെ ആക്രമണം. രണ്ടിടങ്ങളിലായി ഔട്ട്‍ലെറ്റുകള്‍ ആക്രമിക്കുകയും ഒരു ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിൽ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) നടത്തിയ ആക്രമത്തിലാണ് സംഭവം.
ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയില്‍ രാവിലെയാണ് അക്രമിസംഘം കെഎഫ്‌സി ഔട്ട്‌ലെറ്റിൽ അതിക്രമിച്ചു കയറിയത്. റസ്റ്റോറന്‍റ് നശിപ്പിക്കുകയും അക്രമികൾ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയുമായായിരുന്നു. 40കാരന്‍ ആസിഫ് നവാസ് എന്ന ജീവനക്കാരനാണ് വെടിയേറ്റത്.
പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഭാഗമാണെന്ന് കരുതുന്ന അന്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയിലും ടിഎൽപി അനുകൂലികൾ കെഎഫ്‌സി ഔട്ട്‌ലെറ്റ് അക്രമിച്ച് വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കറാച്ചിയിലും ലാഹോറിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ക്ക് തീയിട്ടായിരുന്നു ആക്രമണം. സംഭവങ്ങളുമായി ബന്ധമുള്ള 17 ടിഎൽപി അംഗങ്ങളെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.