studentusstab-09
  • തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് വരുണ്‍
  • കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു
  • ജിമ്മില്‍ വച്ച് കുത്തേറ്റത് ഒക്ടോബര്‍ 29 ന്

ഇന്ത്യാനയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി വരുണ്‍ രാജ് മരിച്ചു. വല്‍പറെയ്​സിയോ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന വരുണിന് ഒക്ടോബര്‍ 29 നാണ് ജിമ്മില്‍ വച്ചാണ് കുത്തേറ്റത്. ജോര്‍ദന്‍ ജോര്‍ദന്‍ ആന്‍ഡ്രഡെയെന്ന 24കാരനാണ് വരുണിനെ കത്തിക്ക് കുത്തിയത്. വരുണിന് കുത്തേല്‍ക്കാനുണ്ടായ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 

 

ഷിക്കാഗോയ്ക്കടുത്ത വല്‍പറെയ്​സിയോയിലെ സ്വകാര്യ സര്‍വകലാശാലയിലാണ് വരുണ്‍ പഠിച്ചിരുന്നത്. വരുണിന്‍റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു. വരുണിന്‍റെ ഓര്‍മ പങ്കുവയ്ക്കുന്നതിനായി സര്‍വകലാശാല 16ന് അനുസ്മരണം നടത്തും. 

 

അക്രമി ജോര്‍ദനെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസില്‍ എത്തിയ വരുണ്‍ അടുത്ത വര്‍ഷത്തോടെ പഠനം പൂര്‍ത്തിയാക്കി സ്വന്തം നാടായ തെലങ്കാനയിലെ ഖമ്മത്തേക്ക് മടക്കാനിരിക്കുകയായിരുന്നു.കുത്തേറ്റ വരുണിന് മികച്ച ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ശരീരം ഏറെക്കുറെ തളര്‍ന്നിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുത്തേറ്റതിന് പിന്നാലെ വരുണിന്‍റെ ബോധം മറഞ്ഞിരുന്നുവെന്നും ആരോഗ്യനില അല്‍പം പോലും ഭേദപ്പെട്ടിരുന്നില്ലെന്നും ചികില്‍സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. 

 

Indian student who stabbed in US gym dies