nandmaheendra

സൂം കോളില്‍ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍ ‍ഡോട് കോം സിഇഒ വിശാൽ ഗാർഗിനെതിരെ രൂക്ഷ വിമര്‍ശനുവുമായി നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനോട് അഭിപ്രായം തേടിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇന്നലെ പങ്കിട്ട  ട്വീറ്റിൽ തന്റെ 8.5 മില്യൺ ട്വിറ്റർ ഫോളോവേഴ്‌സിനോടാണ് ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം ആരാഞ്ഞത്. 

 

ഇതുപോലൊരു അബദ്ധത്തിന് ശേഷം ഒരു സിഇഒയ്ക്ക് അതിജീവിക്കാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇത് അറിയുവാന്‍ തനിക്ക് ജിജ്ഞാസയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 66 കാരനായ ആനന്ദ് മഹീന്ദ്ര ജോലി നഷ്ടപ്പെട്ടവര്‍ രണ്ടാമതൊരു അവസരം അര്‍ഹിക്കുന്നവരാണെന്ന പിന്‍തുണയുമായാണ് രംഗത്ത് വന്നത്.

.

ബെറ്റര്‍ ‍ഡോട് കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞയാഴ്ചയാണ് ഒറ്റ സൂം കോൾ വഴി 900 തൊഴിലാളികളെ പിരിച്ചുവിട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കമ്പനിയിലെ പിരിച്ചുവിടലുകൾ കൈകാര്യം ചെയ്ത രീതിക്ക് തെറ്റായിപോയെന്ന് കാട്ടി വിശാല്‍ തന്നെ രംഗത്ത് വന്നിരുന്നു

 

വിവാദകൂട്ട പിരിച്ചുവിടലിനെക്കുറിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ ഫോളോവേഴ്‌സ് വ്യത്യസ്ത വിലയിരുത്തലുകളാണ് നടത്തിയത്. ചിലര്‍ കമ്പനിയുടെ മോശം കാലഘട്ടത്തെയും സിഇഒയുടെ അവസ്ഥയെയുമൊക്കെ കുറിച്ച് ചിന്തിച്ചു. മറ്റു ചിലര്‍ ഒറ്റ നിമിഷത്തില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ ജോലി നഷ്ടമായവരെ പിന്‍തുണച്ചു. ഇവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കൂട്ട പിരിച്ച് വിടലിന് ശേഷം കമ്പനിയിലെലെ മൂന്ന് ഉയർന്ന എക്സിക്യൂട്ടീവുകൾ രാജിവച്ചു. മാർക്കറ്റിംഗ് മേധാവി, പബ്ലിക് റിലേഷൻസ് മേധാവി, കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് എന്നിവർ രാജിക്കത്ത് കൈമാറിയതായാണ് വിവരം.