ഇറ്റലിയിലെ നാപ്പോളിക്കടുത്ത് സലേർണോ പഗാനിയിൽ മലയാളികളുടെ പെരുന്നാൾ ആഘോഷം ഏറ്റുമുട്ടലില്‍ കലാശിച്ചു. ജൂൺ 28 ഞായറാഴ്ചയായിരുന്നു സംഭവം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ഇറ്റാലിയൻ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാകുകയും ചെയ്തിട്ടുണ്ട്.
പഗാനിയിലെ മലയാളി സമൂഹമാണ് പള്ളിപ്പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നാണ് വിവരം. മതപരമായ ചടങ്ങുകൾക്ക് ശേഷം പൊലീസ് സ്ഥലത്തുനിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു അക്രമമുണ്ടായത്. ആഘോഷം കയ്യാങ്കളിയിലും തെരുവ് യുദ്ധത്തിലും അവസാനിക്കുകയായിരുന്നു. നഗരമധ്യത്തിൽ തുടങ്ങി സമീപത്തെ തെരുവുകളിലേക്കും പാര്‍ക്കിലേക്കും വരെ സംഘര്‍ഷം എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഘര്‍ഷമുണ്ടായതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. നിസാര കാരണങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ വിഡിയോകളും കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ സോഷ്യമീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ‘നാടുവിട്ട് വേറൊരു നാട്ടിൽ വരുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്, അവിടെയുള്ളവർ പ്രതികരിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ നമ്മൾ താങ്ങില്ല, പണിയെടുക്കാൻ വന്നവർ പണിയെടുക്കണം... അല്ലാതെ ആഘോഷങ്ങളുടെ പേരിൽ തെരുവിൽ തല്ലുകൂടി മറ്റുള്ളവര്‍ക്ക് നാണക്കേടുണ്ടാക്കരുത് എന്നിങ്ങനെ നീളുന്നു...’ സംഭത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ ഉയരുന്ന വിമര്‍ശനം.