ആറ് ഗൾഫ് രാജ്യങ്ങളെ കോർത്തിണക്കിയുള്ള ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. ഷെംഗൻ മാതൃകയിലുള്ള 'ജി.സി.സി ഗ്രാൻഡ് ടൂർസ്' വീസയിലൂടെ സഞ്ചാരികൾക്ക് എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒറ്റ വീസയിൽ യാത്ര ചെയ്യാം. പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. മുപ്പത് ദിവസത്തിലധികം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസയാകും ലഭിക്കുക. പദ്ധതി ആരംഭിക്കുന്ന കൃത്യമായ തീയതി വൈകാതെ പ്രഖ്യാപിക്കും
2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാരും തുടർന്ന് ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വീസ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെങ്കിലും നിരക്ക്, കാലാവധി, അപേക്ഷാ രീതി, ആരംഭ തീയതി എന്നിവ പ്രഖ്യാപിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.