Image: X, @rheytah
തന്റെ രണ്ട് ആണ്‍മക്കളിലൊരാളെ വധിക്കാനായി ഇറാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. അതേസമയം രണ്ട് മക്കളില്‍ ആരെയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ അദ്ദേഹം തയാറായില്ല. സുരക്ഷാ ഏജന്‍സികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും ഏതാനും മാസങ്ങളായി ഈ വിഷയം സെന്‍സര്‍ഷിപ്പിലായിരുന്നുവെന്നും ഇസ്രയേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: ജോലിക്കാരിയായി വന്ന് കുടുംബാംഗമായി; പാര്‍വതിയമ്മയ്ക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മം
കുടുംബത്തിനു നല്‍കുന്ന സുരക്ഷ ആഢംബരമല്ലെന്നും മക്കളായ യായിറിനും അവ്നറിനും സുരക്ഷ നീട്ടുമെന്നും നെതന്യാഹു പറയുന്നു. അതേസമയം തന്നെ ഭാര്യ സാറയ്ക്ക് ജീവിതകാലം മുഴുവൻ സുരക്ഷ ഉറപ്പാക്കാനായി ‘ഷിൻ ബെറ്റുമായി’ നെതന്യാഹു കരാറിലെത്തിയിരുന്നു. ഇത്രയും കനത്ത സുരക്ഷ അവര്‍ക്ക് നല്‍കിയില്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ അക്രമികള്‍ ലക്ഷ്യം കണ്ടേനെയെന്നും നെതന്യാഹു പറയുന്നു.
ഒക്ടോബര്‍ 27നാണ ്രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് . പ്രതിപക്ഷമുള്‍പ്പെടെ നെതന്യാഹു കുടുംബത്തിനു നല്‍കുന്ന സുരക്ഷയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് കുടുംബത്തിനു സുരക്ഷ നീട്ടിനൽകാനുള്ള ധാരണ ഉണ്ടായത്. എന്നാല്‍ നെതന്യാഹുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് എതിരാളിയായ ഗാഡി ഐസൻകോട്ടിന് സ്വന്തം ഏജൻസി വഴി സുരക്ഷ നൽകാൻ ‘ഷിൻ ബെറ്റ്’ വിസമ്മതിച്ചതോടെയാണ് തീരുമാനം വീണ്ടും വലിയ ചർച്ചയാകുന്നത്.
സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ പ്രശസ്തനായ മൂത്ത മകന്‍ യായിര്‍ അമേരിക്കയിലും ഇളയ മകന്‍ അവ്നര്‍ ഇസ്രയേലിലുമാണ് താമസിക്കുന്നത്. മിയാമിയില്‍ താമസിക്കുന്ന യായിറിനു നല്‍കുന്ന ചെലവുകള്‍ ഇസ്രയേലില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഷിൻ ബെറ്റിന്റെ എലൈറ്റ് യൂണിറ്റ് 730-ലെ ബോഡിഗാർഡുകളും വാഹന സൗകര്യവും ഉള്‍പ്പെടെയാണ് യായിറിനു സുരക്ഷയ്ക്കായി നല്‍കുന്നത്. പ്രതിമാസം ഏകദേശം $55,000 ചെലവാകുന്നുണ്ടെന്നാണ് കണക്കുകള്‍. 2023 മാര്‍ച്ചില്‍ ടെല്‍ അവീവിലെ ഹെയര്‍ സലൂണിനു മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെയാണ് നെതന്യാഹു ഭാര്യ സാറയുടെ ജീവനു ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷിൻ ബെറ്റ് സുരക്ഷ ആദ്യമായി അനുവദിച്ചത്.