ഫയല്‍ ചിത്രം
പശ്ചിമേഷ്യയില്‍ യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ യുഎസും സൗദിയും തമ്മില്‍ ചരിത്രപരമായ ആണവകരാറില്‍ ഒപ്പിട്ടു. സൗദിക്ക് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ യുഎസ് സഹായം നല്‍കും. സൗദിയെ ലക്ഷ്യമിട്ട് ചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം.
ഹോര്‍മൂസിന് പിന്നാലെ ചെങ്കടലിലും ഹൂതികള്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ചരിത്രപരമായ കരാറില്‍ യുഎസും സൗദിയും ഒപ്പുവയ്ക്കുന്നത്. അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണവ റിയാക്ടറുകൾ നിർമിക്കാനും യുറേനിയം സമ്പുഷ്ടീകരിക്കാനും സൗദിക്ക് അനുമതി നൽകുന്നതാണ് കരാർ. 90 സമ്മേളന ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് കോൺഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ കരാര്‍ യാഥാര്‍ഥ്യമാകും. ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ പ്രതിനിധികളെ അയച്ച് ഇറാനുമായുള്ള അകലം കുറയ്ക്കാനുള്ള നീക്കം സൗദി നടത്തിയിരുന്നു. തൊട്ടുപിന്നാലെ നാലുവര്‍ഷമായി അടങ്ങിയിരുന്ന ഹൂതി വിമതര്‍ സൗദിക്കെതിരെ ആക്രമണം പുനരാരംഭിക്കുന്നത്.
ഹൂതി വിമതരെ ഇറക്കിയത് ഇറാന്റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഹോര്‍മൂസ് ഒഴിവാക്കാന്‍ ചെങ്കടല്‍ വഴി ഗതിമാറ്റിപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഹൂതികളുടെ ആക്രമണം. ഇതോടെ ഈവഴിയുള്ള എണ്ണനീക്കവും പ്രതിസന്ധിയിലാകും. ചെങ്കടലും അടച്ചാല്‍ സൂയസ് കനാൽ വഴിയുള്ള വടക്കൻ പാത മാത്രമേ മുന്നിലുള്ളൂ. ഇത് ആഴ്ചകളുടെ കാലതാമസവും അധികച്ചെലവും ഉണ്ടാക്കും.
യുഎസിന്റെ ഒട്ടേറെ സൈനീക ബേസുകളുള്ള സൗദിയില്‍, യുഎസ് സഹകരണത്തിലുള്ള ആണവപദ്ധതി കൂടി വരുന്നത് നിലവിലുള്ള സാഹചര്യങ്ങളെ ശക്തമായി സ്വാധീനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ റിസര്‍വുകള്‍ ഉള്ള സൗദിക്ക് ആണവോര്‍ജത്തെ ആശ്രയിക്കേണ്ടതില്ല എന്നിരിക്കെ ആണവപദ്ധതി സുരക്ഷ ലക്ഷ്യമിട്ടുതന്നെയെന്നുറപ്പായി.