ഇറാനും അമേരിക്കയും വീണ്ടും ആക്രമണങ്ങൾ കടുപ്പിച്ചതോടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ബഹ്റൈൻ സർക്കാർ. രാജ്യത്തുടനീളം അടിയന്തര അപായ സൂചനയായി സൈറണുകൾ മുഴക്കി. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തിൽ ബഹ്റൈനിൽ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉൾപ്പെടെ മുഴുവൻ ജനങ്ങളും അതീവ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു.
മുന്നറിയിപ്പ് സൈറണുകൾ കേട്ട് ആരും പരിഭ്രാന്തരാകുകയോ ഭയചകിതരായി അലക്ഷ്യമായി ഓടുകയോ ചെയ്യരുത്. പകരം, പരമാവധി സംയമനവും മനസ്സാന്നിധ്യവും കൈവിടാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്കോ ഷെൽട്ടറിലേക്കോ ബേസ്മെന്‍റിലേക്കോ അല്ലെങ്കിൽ സർക്കാർ നിർദേശിച്ചിട്ടുള്ള സുരക്ഷാ കേന്ദ്രത്തിലേക്കോ മാറിനിൽക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ഇതോടൊപ്പം, സമൂഹമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ അവഗണിക്കണം. ഇത്തരം വ്യാജവാർത്തകൾ അനാവശ്യ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുക മാത്രമേ ചെയ്യൂ. അതിനാൽ, @moi_bahrain എന്ന ഔദ്യോഗിക X അക്കൗണ്ട്, ബഹ്റൈൻ ന്യൂസ് ഏജൻസി, ദേശീയ ടെലിവിഷൻ ചാനലുകൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളിൽ നിന്നും ഔദ്യോഗിക വാർത്താ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾക്കും അപ്ഡേറ്റുകൾക്കും മാത്രം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.