Protesters, predominantly Houthi supporters, demonstrate to show solidarity with the Palestinians in the Gaza Strip, in Sanaa, Yemen May 23, 2025. REUTERS/Khaled Abdullah
സൗദിയിലെ വിമാനത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമിക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതികള്‍. യെമനിലെ സനായിലേക്ക് വന്ന ഇറാന്‍ വിമാനത്തെ തടയാനായി സൗദി യുദ്ധ വിമാനങ്ങള്‍ യെമന്‍റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്നതിനോടാണ് പ്രതികരണം.
പരിക്കേറ്റവരും രോഗികളുമായ യെമനികളുൾപ്പെടെ 200 ലധികം യാത്രക്കാരുമായി വന്ന ഇറാൻ യാത്രാ വിമാനം സനാ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് തടയുകയായിരുന്നു സൗദി യുദ്ധ വിമാനങ്ങളുടെ ശ്രമം. ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയാണ് സൗദി യുദ്ധവിമാനങ്ങൾ യെമൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. മിസൈലുകള്‍ ഉപയോഗിച്ച് ഹൂതികള്‍ പ്രതിരോധിച്ചതോടെ സൗദി യുദ്ധവിമാനം ലാന്‍ഡിംഗ് തടസപ്പെടുത്താതെ മടങ്ങിയെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു. വിഷയത്തില്‍ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വര്‍ഷങ്ങളായി സൗദി, യു.എസ് ഉപരോധങ്ങള്‍ക്ക് കീഴിലാണ് യെമന്‍. സനാ വിമാനത്താവളത്തിന്മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു സർവീസ്. സൗദി തടഞ്ഞാലും ഇറാനും സനായ്ക്കും ഇടയിലുള്ള സർവീസുകൾ തുടരുമെന്നും സരി പറഞ്ഞു. 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുണ്ടായ വെടിനിർത്തലിന് ശേഷം ഹൂതി– സൗദി സംഘര്‍ഷങ്ങളില്‍ കാര്യമായ കുറവുണ്ടായിരുന്നു.
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് 2023 ല്‍ ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ കനത്ത ആക്രമണമാണ് നടത്തിയത്. ഇതിനെ മറികടക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഹൂതികള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ യു.എസ്– ഇറാന്‍ സംഘര്‍ഷ സമയത്ത് ഹൂതികള്‍ ഇറാന് പിന്തുണയുമായി എത്തിയിരുന്നില്ല.