യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയടക്കം രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. വരുംദിവസങ്ങളില്‍ പൊതുദര്‍ശനവും വിലാപയാത്രയുമുണ്ടായിരിക്കും. ടെഹ്റാന്‍, ഖും, നജാഫ് എന്നിവിടങ്ങളിലെ വിലാപയാത്രയിലും പ്രാര്‍ഥനകളിലും ലക്ഷക്കണക്കിനുപേര്‍ പങ്കെടുക്കും.
ആയത്തുല്ല ഖമനയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മുജ്തബയ്ക്ക് യുഎസ് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മഷ്ഹദിലെ ഇമാം റെസായില്‍ ഒന്‍പതാംതീയതിയായിരിക്കും സംസ്കാരം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനനിയുടെ സംസ്കാര ചടങ്ങുകൾക്കായി ഇന്ത്യൻ സംഘം ഇന്ന് ഇറാനിലെത്തും. ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ സന്ദർശനം നിശ്ചയിച്ചിട്ടുള്ളതിനാലാണ് പ്രതിനിധി സംഘത്തെ ടെഹ്‌റാനിലേക്ക് അയക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കശ്മീരില്‍ നിന്നുള്ള പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയേയും അഞ്ച് ഷിയാ നേതാക്കളേയും ഇറാന്‍ സംസ്കാരച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.