iran

യു.എസും ഇസ്രയേലിനെയും ഒരു പോലെ മൂന്നു മാസം നേരിട്ട ശേഷമാണ് ഇറാന്‍ സമാധാന കരാറിലേക്ക് എത്തുന്നത്. യുദ്ധത്തില്‍ കനത്ത നാശം ഇറാന്‍റെ സൈനിക ശേഷിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുണ്ടായി. ഓയില്‍ വരുമാനത്തിലും ഇടിവു വന്നു. ഇത്രയേറെ പ്രതിസന്ധികളുണ്ടായിട്ടും യുദ്ധ സമയത്തും ഇറാന്‍റെ ഭരണം കൃത്യമായി നടന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടും സൈനിക സഹായവും അവശ്യസാധനങ്ങളുടെ ലഭ്യതയും ഇറാന്‍ ഉറപ്പാക്കി. വര്‍ഷങ്ങളായി ഉപരോധത്തില്‍ തുടരുന്ന ഇറാന് എങ്ങനെ പതറാതെ പണം എത്തിക്കാന്‍ സാധിച്ചു എന്നതാണ് കൗതുകകരം. 

ഇറാനില്‍ യുദ്ധം വലിയ നഷ്ടം വരുത്തിവച്ചിട്ടുണ്ട്. 270 ബില്യണ്‍ (27,000 കോടി) ഡോളറിന്‍റെ സാമ്പത്തിക നഷ്ടമെന്നാണ് ഇറാന്‍ സര്‍ക്കാറിന്‍റെ കണക്ക്. ഈ വർഷം ഇറാന്റെ സാമ്പത്തിക വളർച്ച 6.1 ശതമാനം ഇടിയുമെന്നാണ് ഐക്യരാഷ്ട്രസഭ കരുതുന്നത്. രാജ്യത്തെ വിലക്കയറ്റം77 ശതമാനവും കടന്നു. എങ്കിലും പണത്തിന് വരവ് നിലയ്ക്കാതിരിക്കാന്‍ ഇറാനു സാധിച്ചത് വര്‍ഷങ്ങളായി ഉപരോധങ്ങളെ നേരിട്ടുള്ള പരിചയവും ബദൽ വ്യാപാര ശൃംഖലകളിലൂടെയുള്ള ഇടപാടും എണ്ണ വരുമാനവുമാണ്. 

വര്‍ഷങ്ങളായി വിവിധ രാജ്യാന്തര ഉപരോധങ്ങള്‍ക്കിടയിലാണ് ഇറാന്‍. പ്രധാനമായും യു.എസിന്‍റെ ഉപരോധം. ഡോണാള്‍ഡ് ട്രംപിന്‍റെ ആദ്യ ടേമിലാണ് ആണവകരാറില്‍ നിന്നും പിന്മാറുന്നതും ഉപരോധം വരുന്നതും. ഇതിനു പിന്നാലെ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയില്‍ ജീവിക്കാനുള്ള പാഠം ഇറാന്‍ പഠിച്ചു. 

എണ്ണ കയറ്റുമതിയിലെ നിയന്ത്രണങ്ങളും രാജ്യാന്തര സാമ്പത്തിക വിപണികളിലേക്കുള്ള പരിമിതമായ പ്രവേശനവും ഇറാന് പുതുമയല്ല. ഈ പരിചയത്തോടെയാണ് ഇറാൻ യു.എസുമായുള്ള സംഘർഷത്തിലേക്ക് പ്രവേശിച്ചത്. ഇത് യുദ്ധത്തിന്റെ ഉടനടിയുള്ള ആഘാതം കുറയ്ക്കാൻ സഹായിച്ചു. ഫെബ്രുവരിയിലെ ആക്രമണത്തിനു ശേഷം ഹോര്‍മുസ് അടയ്ക്കുന്നതിന് മുന്‍പ് ഇറാന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ധിപ്പിക്കുകയും കാര്യമായ വരുമാനം ഉണ്ടാക്കുകയും ചെയ്തു. വ്യാപാര പാതകള്‍ തടസപ്പെടുന്നതിന് മുന്‍പ് ഇറാന്‍ എണ്ണ വ്യാപാരത്തിലൂടെ കാര്യമായ നേട്ടമുണ്ടാക്കി. ഇങ്ങനെ കിട്ടിയ പണം, യുദ്ധം തുടങ്ങിയ ആദ്യത്തെ മാസങ്ങളിൽ സർക്കാരിന്റെ ചെലവുകൾ സുഗമമായി നടന്നുപോകാൻ ഇറാനെ സഹായിച്ചു. 

ഉപരോധങ്ങള്‍ നിലനിൽക്കുമ്പോഴും എണ്ണ കയറ്റുമതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ട്. ഷെല്‍ കമ്പനികളുടെ ശൃംഖലയും ഡാർക്ക് ഫ്ലീറ്റ്സ് എന്ന് വിളിക്കപ്പെടുന്ന നിഴൽ കപ്പൽ വ്യൂഹങ്ങളെയുമാണ് ഇറാന്‍ ആശ്രയിക്കുന്നത്. ട്രാക്കിങ് ട്രാന്‍സ്പോണ്ടറുള്‍ ഓഫാക്കി സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഇറാന്‍ പലപ്പോഴും ഉപയോഗിക്കുന്നത്. കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും മനസിലാകാതിരിക്കാൻ ഉൾക്കടലിൽ വെച്ച് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റുന്ന രീതിയും ഇറാന്‍ പിന്തുടരുന്നുണ്ടെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 

ഇതോടൊപ്പം ഹോര്‍മുസില്‍ കൂടുതല്‍ ശ്രദ്ധയെത്തിയതോടെ മറ്റു റൂട്ടുകളിലൂടെയിരുന്നു ഇറാന്‍റെ എണ്ണ വിതരണം. പാക്കിസ്ഥാന്‍, അഫ്ഗാന്‍ അതിര്‍ത്തികളിലൂടെ വ്യാപാരം ഉയര്‍ത്തി. ഉപരോധം ആരംഭിച്ചതിനുശേഷം മധ്യ ചൈനയിലേക്കുള്ള റെയിൽ ചരക്ക് നീക്കവും വർധിച്ചു. റഷ്യയുമായുള്ള വ്യാപാരത്തിൽ വടക്കൻ തുറമുഖങ്ങളുടെ ഉപയോഗം ഇറാൻ വർധിപ്പിച്ചും ഇറാന്‍ തങ്ങളുടെ വ്യാപാരം സജീവമായി നിലനിര്‍ത്തി. 

ENGLISH SUMMARY:

Despite suffering an estimated $270 billion in economic losses and a 77% inflation rate during the recent three-month conflict with the US and Israel, Iran managed to maintain governance and military funding by leveraging years of experience navigating international sanctions. Before the height of the conflict, Iran preemptively boosted crude oil exports to secure necessary funds and utilized an intricate network of "dark fleet" tankers and shell companies to bypass trade restrictions. Furthermore, Iran successfully diversified its logistics by expanding trade through Pakistan and Afghanistan borders, increasing rail freight to Central China, and utilizing northern ports for trade with Russia. This resilience, built on a long history of sanctions, allowed Iran to sustain its essential government operations and military capabilities even amidst severe wartime economic pressure.