കുവൈത്തിലും ഖത്തറിലും വീണ്ടും ഇറാന്‍ ആക്രമണം. ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തെന്ന് കുവൈത്ത് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ആക്രമണം. ഖത്തറില്‍ ചരക്കുകപ്പലിനുനേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചെന്നും ആളപായമില്ലെന്നും ഖത്തര്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അബുദാബിയില്‍ നിന്ന് ഖത്തറിലെ തുറമുറഖത്തേക്ക് വരികയായിരുന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്
Also Read: യുക്രെയിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നു, വേണ്ടത് ശാശ്വതമായ സമാധാനകരാര്‍; വ്ലാഡിമിർ പുട്ടിൻ.
ഒരു മാസം മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായിരിക്കെയാണ് വീണ്ടും ഇറാന്റെ പ്രകോപനം. ബ്രിട്ടന്റെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രകാരം, ദോഹയില്‍നിന്ന് വടക്കുകിഴക്കായി 23 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ആക്രമണം. കപ്പലിന്റെ ഉടമസ്ഥരെയോ ഉറവിടമോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരും ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാനും, കടലിടുക്ക് വീണ്ടും തുറക്കാനും, ഇറാന്റെ ആണവപദ്ധതി നിയന്ത്രിക്കാനും ലക്ഷ്യമിട്ട പുതിയ കരാര്‍ നിര്‍ദേശത്തിന് ഇറാന്റെ പ്രതികരണത്തിനായി വാഷിംഗ്ടണ്‍ കാത്തിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ആണവപദ്ധതി പിന്‍വലിക്കാനുമുള്ള കരാറില്‍ ഇറാന്‍ സമ്മതിക്കാത്ത പക്ഷം പൂര്‍ണതോതിലുള്ള ബോംബാക്രമണം വീണ്ടും ആരംഭിക്കുമെന്ന ഭീഷണിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.