യുഎഇയിൽ സ്വകാര്യ മേഖലയിലെ അർധവാർഷിക സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കാൻ ഇനി സമയം ജൂൺ 30 വരെ മാത്രം . അമ്പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കർശന നിർദ്ദേശം നൽകി. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വലിയ തുക പിഴയും തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിലവിലെ നിയമം. കമ്പനികളുടെ സൗകര്യാർഥം ആറുമാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമനം നടത്താൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജൂൺ 30-ഓടെ മുൻ വർഷങ്ങളിലെ 8 ശതമാനവും ചേർത്ത് ആകെ 9% സ്വദേശിവൽക്കരണം കമ്പനികൾ പൂർത്തിയാക്കേണ്ടതുണ്ട്. വർഷാവസാനത്തോടെ ഇത് 10 ശതമാനമായി ഉയർത്താനാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം .വ്യാജ സ്വദേശിവൽക്കരണം തടയാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കർശന പരിശോധനകളാണ് രാജ്യത്ത് നിലവിൽ നടന്നുവരുന്നത്. മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുന്ന കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സർവീസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവും സർക്കാർ ടെൻഡറുകളിൽ മുൻഗണനയും ലഭിക്കും. ഉദ്യോഗാർഥികളെ കണ്ടെത്താൻ നാഫിസ് പ്ലാറ്റ്‌ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.