യുഎഇക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ആഘാതം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് ഭരണകൂടം ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് രാജ്യത്തിന്‍റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള നിർണായക നീക്കത്തിന് തുടക്കമിട്ടത്. ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
യുഎഇ അറ്റോർണി ജനറൽ അധ്യക്ഷനായ സമിതിയിൽ വിവിധ ഫെഡറൽ മന്ത്രാലയങ്ങളിലെയും പ്രാദേശിക സ്ഥാപനങ്ങളിലെയും ഉന്നത പ്രതിനിധികൾ അംഗങ്ങളായിരിക്കും. യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങൾ നിരീക്ഷിക്കാനും സമഗ്രമായ ദേശീയ റജിസ്ട്രി തയ്യാറാക്കാനും സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക നഷ്ടങ്ങൾക്കൊപ്പം മനുഷ്യജീവനുണ്ടായ ആഘാതവും രാജ്യാന്തര നിയമ മാനദണ്ഡങ്ങൾക്കനുസരിച്ച് സമിതി വിലയിരുത്തും. ഇതിനായി മെഡിക്കൽ റിപ്പോർട്ടുകളും ഫൊറൻസിക് തെളിവുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കും. രാജ്യാന്തര തലത്തിലുള്ള നിയമനടപടികൾക്ക് കരുത്തേകാൻ സഹായിക്കുന്ന രീതിയിലായിരിക്കും ഡാറ്റാബേസ് തയാറാക്കല്‍.
ഇറാൻ-യുഎസ് വെടിനിർത്തലിന് പിന്നാലെ ആക്രമണം അവസാനിച്ചിരുന്നെങ്കിലും വീണ്ടും പ്രകോപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. കണക്കുകൾ പ്രകാരം 2260 ഡ്രോണുകളെയും അഞ്ഞൂറിലധികം ബാലിസ്റ്റിക് മിസൈലുകളെയും ഇതിനോടകം യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടു കഴിഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം ഇറാന്‍റെ കടന്നുകയറ്റങ്ങൾ ആഗോള വേദികളിൽ തുറന്നുകാട്ടാനും ഈ നീക്കം സഹായിക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള യുഎഇയുടെ ദൃഢനിശ്ചയമാണ് ഈ സമിതി രൂപീകരണത്തിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ സമിതിയുടെ കണ്ടെത്തലുകൾ സുരക്ഷാ വെല്ലുവിളികളെ നിയമപരമായി നേരിടാൻ രാജ്യത്തിന് നിർണായകമാകും.