Image Credit:X/Irannews

വെടിനിര്‍ത്തല്‍ ട്രംപ് ഏകപക്ഷീയമായി നീട്ടിയതിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് മൂന്നാമത്തെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ അടുക്കുന്നു. യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനെയാണ് പെന്‍റഗണ്‍ ഇറാന്‍ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്നത്. മൂന്ന് ഡിസ്ട്രോയര്‍ കപ്പലില്‍ സജ്ജമാണ്. 5000 സൈനികരും ഇതിലുണ്ടെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2003 ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ നാവിക വിന്യാസം യുഎസ് നടത്തുന്നത്. 

കരയുദ്ധത്തിന് പ്രാപ്തരായ 10,000 സൈനികരെ നിയോഗിക്കുന്നുണ്ടെന്നും ഇതില്‍ 82 എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നും മള്‍ട്ടിപ്പിള്‍ മറീന്‍ എക്സ്പഡീഷനറി യൂണിറ്റില്‍ നിന്നും ഉള്ള സൈനികരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരയുദ്ധത്തിന് കൂടി ഉപയോഗിക്കാന്‍ പര്യാപ്തമായ യുഎസ്എസ് ട്രിപ്പോളിയും യുഎസ്എസ് ബോക്സറും പ്രദേശത്ത് തന്നെയുണ്ട്. 

സമാധാന ചര്‍ച്ചയ്ക്കായി വരാന്‍ ഇറാന് സമയം നല്‍കിയിരിക്കുകയാണെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ മുന്നോട്ട് നീങ്ങാനാണ് പദ്ധതിയെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ കരയുദ്ധത്തിനും അമേരിക്ക മടിക്കില്ലെന്നാണ് നിലവിലെ വിന്യാസങ്ങളില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ഒപ്പം ഇറാനെ സമ്മര്‍ദത്തിലാക്കുകയും അമേരിക്കന്‍ ലക്ഷ്യമാണെന്നും വിലയിരുത്തലുണ്ട്. 

എന്നാല്‍ ഹോര്‍മുസില്‍ അമേരിക്ക അനധികൃതമായി ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ' അമേരിക്ക എപ്പോള്‍ ഉപരോധം നീക്കുന്നോ അപ്പോള്‍ മാത്രമേ ഇസ്‍ലമാബാദില്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ എത്തുകയുള്ളൂ. ഏത് സാഹചര്യം നേരിടാനും ഇറാന്‍ സജ്ജമാണ്'- എന്നായിരുന്നു യുഎന്നിലെ ഇറാന്‍റെ അംബാസിഡറായ സയീദ് ഇറവനി വ്യക്തമാക്കിയത്. 'സൈനിക നടപടി ആരംഭിച്ചത് ഇറാനല്ല. രാഷ്ട്രീയ പരിഹാരം അമേരിക്കയ്ക്ക് വേണമെങ്കില്‍ ഇറാന്‍ അതിന് തയാറാണ്. അതല്ല, യുദ്ധമാണ് വേണ്ടതെങ്കില്‍ ഇതിനും ഇറാന്‍ സജ്ജമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഹോര്‍മുസില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് സഞ്ചരിക്കാന്‍ ഒരുങ്ങിയ കപ്പലിന് നേരെ വെടിവയ്പ്പുണ്ടായെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസില്‍ കപ്പലിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്നും 28 കിലോമീറ്റര്‍ അകലെവച്ചാണ് കണ്ടെയ്നര്‍ ഷിപ്പിന് നേെര വെടിവയ്പ്പുണ്ടായെതന്നും UKMTO യുടെ റിപ്പോര്‍ട്ടിലുണ്ട്. ഐആര്‍ജിസിയുടെ ഗണ്‍ ബോട്ടാണ് കപ്പലിനെ ആക്രമിച്ചതെന്നും ഇതില്‍ പറയുന്നു.

ENGLISH SUMMARY:

The US has deployed a third aircraft carrier, USS George H.W. Bush, along with 5,000 sailors and three destroyers to the Middle East, marking the largest naval buildup since the 2003 Iraq War. This follows President Trump's extension of the ceasefire, aimed at pressuring Iran into peace talks. Reports suggest that 10,000 ground troops, including the 82nd Airborne Division, are also being mobilized. Iran has retaliated by stating it will not negotiate unless the "illegal" US blockade in the Strait of Hormuz is lifted. Tensions spiked further as an IRGC gunboat reportedly fired upon a container ship 28 km northeast of Oman, according to UKMTO and Tasnim News.