ഹോര്‍മുസില്‍ പരിശോധന നടക്കുന്ന യു.എസ് നേവിയുടെ ഹെലികോപ്ടറുകള്‍.

ഹോര്‍മുസില്‍ പരിശോധന നടക്കുന്ന യു.എസ് നേവിയുടെ ഹെലികോപ്ടറുകള്‍.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്‍ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോകുന്നതിനിടെ ഇറാനിയൻ പതാകയുള്ള ടൗസ്ക എന്ന കപ്പലിനെയാണ് യുഎസ് നാവികകപ്പല്‍ തടഞ്ഞത്. മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇറാന്‍ സംഘം അത് കേള്‍ക്കാന്‍ തയാറായില്ലെന്നും പിന്നാലെയാണ് കപ്പല്‍ തടഞ്ഞതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലിനു നേരെ വെടിയുതിർത്തതായി യുഎസ് സൈന്യം അറിയിച്ചു. 

കപ്പലിന്റെ പൂർണ നിയന്ത്രണം  ഇപ്പോള്‍ തങ്ങൾക്കാണെന്നും അതില്‍ എന്താണെന്ന് പരിശോധിക്കുകയാണെന്നും ട്രംപ് കുറിച്ചു. കപ്പല്‍ യുഎസ് തടഞ്ഞെന്ന് ഇറാൻ സ്ഥിരീകരിച്ചു. യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ മറുപടി പ്രസ്താവനയിൽ അറിയിച്ചു. കടൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കുമെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസ്‌താവനയിൽ പറഞ്ഞു. 

അതേസമയം, ചൊവ്വാഴ്ച ഇസ്‍ലാമാബാദില്‍ നടക്കാനിരുന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ നിന്നും ഇറാന്‍ പിന്മാറി. ചര്‍ച്ചയ്ക്ക് സമ്മതിച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ IRNI വ്യക്തമാക്കി. യുഎസിന്‍റേത് അമിത ആവശ്യങ്ങളെന്നാണും നാവിക ഉപരോധം നീക്കണമെന്നുമാണ് ഇറാന്‍റെ ആവശ്യം. യു.എസ് ഇടയ്ക്കിടെ നിലപാടുകൾ മാറ്റുന്നുവെന്നും ഉദ്യോഗസ്ഥനെയോ സ്ഥാപനത്തെയോ ഉദ്ധരിക്കാതെ IRNI റിപ്പോര്‍ട്ട് ചെയ്തു. പുതിയ റൗണ്ട് ചർച്ചകളിൽ ചേരുമോ എന്ന് ഒരു ഉദ്യോഗസ്ഥനും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 

ചര്‍ച്ച നാളെ ഇസ്‍ലാമാബാദിൽ നടക്കുമെന്ന് ട്രംപ് ആണ് അറിയിച്ചത്. ചർച്ചയിൽ യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നയിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കരാർ സാധ്യമായില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഫോണിൽ സംസാരിച്ചു. സംഭാഷണം ഏകദേശം 45 മിനിറ്റ് നീണ്ടു. സംഭാഷണം ഊഷ്‌മളവും സൗഹൃദപരവുമായിരുന്നു എന്ന് പാക്കിസ്ഥാൻ അറിയിച്ചു.

ഹോര്‍മുസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമോസ് കടലിടുക്ക് കടന്നു. ക്രൂഡ് ഓയിലുമായി വരുന്ന ദേശ് ഗരിമ എന്ന കപ്പലാണ് ഇന്നലെ സുരക്ഷിതമായി ഹോർമോസ് പിന്നിട്ടത്. 31 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. ഈ മാസം 22ന്  മുംബൈ തുറമുഖത്ത് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇന്നലെ ഹോർമോസ് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തിരുന്നു.

ENGLISH SUMMARY:

US Navy seized an Iranian tanker attempting to bypass sanctions in the Strait of Hormuz, as stated by US President Donald Trump. This incident has led to Iran accusing the US of piracy and withdrawing from scheduled talks.