യുഎസ്എസ് ട്രിപ്പൊളിയില്‍ നിന്ന് ടേക്ക് ഓഫിന് തയാറെടുക്കുന്ന MV-22 ഓസ്പ്രേ (ചിത്രം: US Air Force/AFP)
ഹോര്‍മുസിന് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്–35 യുദ്ധവിമാനങ്ങളും നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ പര്യാപ്തമായ MV-22 ഓസ്പ്രേ വിമാനങ്ങളും ഹോര്‍മുസിന് സമീപം വിന്യസിച്ച് ഡോണള്‍ഡ് ട്രംപ്. ഇവയ്ക്ക് പുറമേ അമേരിക്കയുടെ 15 യുദ്ധക്കപ്പലുകളും ഹോര്‍മുസിനടുത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ഹോര്‍മുസിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളെ തടയുമെന്നാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ട്രംപിന്‍റെ നീക്കമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
പ്രാദേശിക സമയം രണ്ട് മണിയോടെ ഉപരോധം ആരംഭിക്കുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ പ്രഖ്യാപനം. ഒമാന്‍ കടലിടുക്കിലൂടെയും അറേബ്യന്‍ കടലിടുക്കിലൂടെയും കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെയും ഉപരോധിക്കുമെന്നും യുഎസ് പറയുന്നു. 'അറബിക്കടലില്‍ യുഎസ്എസ് ട്രിപ്പോളി രാത്രികാല ദൗത്യങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന്‍റെ ഡെക്ക് എഫ്–35 വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററും വിമാനവും പോലെ ഉപയോഗിക്കാന്‍ കഴിയുന്ന MV-22 ഓസ്പ്രേയ്ക്കും ഉപയോഗിക്കാന്‍ കഴിയും' എന്ന് സെന്റ്കോം പ്രസ്താവനയില്‍ അറിയിച്ചു.
ഉപരോധം ചെറുക്കാന്‍ ശ്രമിക്കുന്ന ഇറാന്‍റെ കപ്പലുകളെ നശിപ്പിച്ചു കളയുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ നാവികസേനയെ യുഎസ് നേരത്തെ തന്നെ തകര്‍ത്തതാണെന്നും നിലവിലെ യുഎസ് നടപടി നേരിടാന്‍ അവര്‍ക്ക് കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. 'ഇറാന്‍റെ നേവി കടലിന്‍റെ അടിത്തട്ടിലേക്ക് പോയി. 158 കപ്പലുകള്‍ പൂര്‍ണമായും നശിപ്പിച്ചു. വളരെ കുറച്ച് കപ്പലുകള്‍ മാത്രമാണ് ഇറാന് ഇന്ന് ശേഷിക്കുന്നത്. ഫാസ്റ്റ് അറ്റാക്ക് ഷിപ് എന്നാണ് ഇറാന്‍ അതിനെ വിളിക്കുന്നത്. പക്ഷേ ഞങ്ങള്‍ അതിനെയൊരു ഭീഷണിയായി കാണുന്നില്ല. ഉപരോധത്തിന് ഭീഷണിയായി അവ പ്രത്യക്ഷപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കും'- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടന്ന ഇറാന്‍–യുഎസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോര്‍മുസ് ഉപരോധിക്കാനുള്ള നീക്കം അമേരിക്ക പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും തുടക്കമിട്ട യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിന്‍റെ നേതൃത്വത്തിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായും സ്പീക്കറുമായും ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. ചര്‍ച്ചയ്ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ ഫോണ്‍കോള്‍ വാന്‍സിന് വന്നതോടെയാണ് കരാറിലെത്താനായ ചര്‍ച്ച വഴിമുട്ടിയതെന്ന് അബ്ബാസ് അറഗ്ചി ആരോപിച്ചിരുന്നു.