ഫയല്‍ ചിത്രം.
അയേണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കിയതിന് ഈയിടെ റിസര്‍വ് സൈനികനെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയേണ്‍ ഡോമില്‍ സേവനമനുഷ്ടിച്ച ആർമി റിസർവ് സൈനികനായിരുന്ന റാസ് കോഹൻ എന്ന 26 കാരനെയാണ് ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജറുസലേമം സ്വദേശിയാണ് ഇയാള്‍. പോലീസിന്റെ ഇന്റർനാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ഷിൻ ബെറ്റും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് അറസ്റ്റ്
ഇറാനിയൻ ഇന്റലിജൻസുമായി ബന്ധപ്പെട്ട് സുരക്ഷാ കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മാസങ്ങളോളം ഇയാള്‍ ഇറാനിയന്‍ ഇന്‍റലിജന്‍സുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള സുരക്ഷാ വിവരങ്ങൾ കൈമാറാനാണ് ഇറാന്‍ ഇയാളോട് ആവശ്യപ്പെട്ടത്. ഇറാനിയൻ ഏജന്റുമാരുമായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു എന്നാണ് വെള്ളിയാഴ്ച ജറുസലേം ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു, ശത്രുവിന് വിവരങ്ങൾ കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇയാള്‍ക്ക് പ്രതിഫലമായി 1000 ഡോളര്‍ ക്രിപ്റ്റോ വഴി ലഭിച്ചു എന്നാണ് വിവരം. അയൺ ഡോം എങ്ങനെ പ്രവർത്തിക്കുന്നു, ഇസ്രായേലി വ്യോമസേനാ താവളങ്ങളുടെ സ്ഥാനങ്ങൾ, അയൺ ഡോം ബാറ്ററികളുടെ സ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇയാള്‍ കൈമാറിയത്. 2025 ഡിസംബറിലാണ് ഇറാനിയൻ ഏജന്റിന് സുരക്ഷാ വിവരങ്ങൾ കൈമാറുന്നത്. ഈ വര്‍ഷം ഫെബ്രുവരിയോടെ ഇയാള്‍ ബന്ധം അവസാനിപ്പിച്ചു.
ഫെബ്രുവരി 28 ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തോടെയാണ് യുഎസ്-ഇസ്രായേൽ സംയുക്ത സേന ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങളെ ഇസ്രായേല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിരുന്നെങ്കിലും പല തന്ത്രപ്രധാന കേന്ദ്രങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ ആക്രമണത്തില്‍ 15 പേരാണ് ഇസ്രയേലില്‍ ഇതുവരെ കൊല്ലപ്പെട്ടത്. നാല് പല്സതീന്‍ വനിതകളും ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.