ഇസ്രയേലിന്‍റെ ചാരസംഘടനായ മൊസാദിനുവേണ്ടി ചാരപ്പണി ചെയ്ത കുറ്റത്തിന് ഇറാന്‍ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയതിനാണ് ഇയാൾക്കെതിരെ ശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.
ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വധശിക്ഷ ഇറാന്‍ മുന്‍പും പലതവണ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷം ആരംഭിച്ചതിനുശേഷം നടപ്പാക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വധശിക്ഷയാണിത്. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥർക്ക് കൈമാറിയ സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാരന്റെ വധശിക്ഷ ഇന്ന് രാവിലെ നടപ്പിലാക്കി എന്നായിരുന്നു ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്.
ഇയാളുടെ പേര് കുറോഷ് കെയ്‌വാനി എന്നാണെന്ന് തിരിച്ചറിഞ്ഞതായും കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായതെന്നും മിസാന്‍ വെബ്സൈറ്റ് അറിയിച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദിലെ ഏജന്റുമാരുമായി ഇയാൾ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളും ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലും വെച്ച് ഇയാൾക്ക് പരിശീലനം ലഭിച്ചതിന്‍റെ വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വിദേശ ഏജൻസികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്ത് പേരെ ഖൊറാസാൻ റസാവിയിലെ ഇന്റലിജൻസ് വിഭാഗം ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. മധ്യപൂർവേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിലാണ് ഇറാൻ ഇത്തരം കർശനമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഈ വധശിക്ഷ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ പ്രാധാന്യമർഹിക്കുന്നു.