ഫയല്‍ ചിത്രം
പശ്ചിമേഷ്യയില്‍ ഇറാന്റെ ആക്രമണം തുടരുന്നു. മിസൈല്‍ ആക്രമണം കണക്കിലെടുത്ത് അടച്ച യുഎഇ വ്യോമപാത തുറന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. വിദേശ വിമാന കമ്പനികള്‍ക്ക് ദുബായ് വിമാനത്താവളം നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവ ദുബായിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു. മസ്ക്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കായി 44 വിമാന സര്‍വീസുകള്‍ നടത്തുെമന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സപ്രസും അറിയിച്ചു.
ഡ്രോൺ ആക്രമണത്തിന് ശേഷം യുഎഇയിലെ തുറമുഖമായ ഫുജൈറയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഓയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിൽ തീപിടുത്തമുണ്ടായി. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച എണ്ണ ലോഡിംഗ് പുനരാരംഭിച്ചു. അതേസമയം, വീണ്ടും ഡ്രോണുകൾ ആക്രമണത്തിന് പിന്നാലെ ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ വീണ്ടും തീപിടുത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. അബുദാബിയിലെ ഷാ ഓയില്‍ ആന്‍ഡ് ഗ്യാസ് പാടത്ത് ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇറാനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും റഷ്യ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ആക്രമണം നടത്തുന്നവര്‍ക്ക് അടച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് അന്‍പത്തിയേഴാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ‍് അറിയിച്ചു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ശക്തമായി ആക്രമണം നടത്താനായെന്നും ഇറാന്‍ അവകാശപ്പെട്ടു.
ഖത്തറിലെ അല്‍–ഉദെയ്ദ് വ്യോമതാവളത്തിന് നേരെ ഡ്രോണാക്രമണം നടത്തിയെന്നും ഐആര്‍ജിസി പറഞ്ഞു. 350 മിസൈലുകള്‍ നശിപ്പിക്കാനായെന്ന് ബഹ്റൈന്‍ പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫോണില്‍ സംസാരിച്ചു.22ന് ശേഷം രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് യുഎഇ വ്യക്തമാക്കി. നഴ്സറി മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 22 വരെ സ്പ്രിങ് വെക്കേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.