വിഡിയോയില്‍ നിന്നുളള ചിത്രം
ഇസ്രയേല്‍ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ അത്യാധുനിക ‘സെജ്ജില്‍’മിസൈല്‍ വിക്ഷേപിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനിയന്‍ പ്രസ് ടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫെബ്രുവരി 28ന് യുദ്ധമാരംഭിച്ച ശേഷം ഇതാദ്യമായാണ് സെജ്ജില്‍ വിക്ഷേപിക്കുന്നത്. Also Read: 'എന്റെ വിരലുകൾ എണ്ണണോ?'; വ്യാജവാര്‍ത്തയ്‌ക്കെതിരെ കൈകൾ ഉയർത്തിപ്പിടിച്ച് നെതന്യാഹുവിന്റെ മാസ് മറുപടി
പൂര്‍ണമായും ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലാണിത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഘട്ടങ്ങളുള്ള ബാലിസ്റ്റിക് മിസൈലായ സെജ്ജിലിന് സജ്ജില്‍ എന്നും അഷൂറ എന്നും പേരുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകളിലെ മീഡിയം റേഞ്ചില്‍ വരുന്ന മിസൈലാണിത്. ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുള്ള സെ്ജജിലിന് 700 കിലോഗ്രാം വരെ ഭാരമുള്ള യുദ്ധശേഖരം വഹിക്കാനുള്ള ശേഷിയുണ്ട്.
18 മീറ്റര്‍ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഇതിന് 23,600 കിലോഗ്രാം ഭാരമാണുള്ളത്. അയണ്‍ ഡോം (Iron Dome) ഉള്‍പ്പെടെയുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചും പറ്റിച്ചും കടക്കാന്‍ കഴിവുള്ള ഈ മിസൈല്‍ ഉയര്‍ന്ന ഉയരത്തില്‍ ദിശ മാറി സഞ്ചരിക്കും. അതിനാല്‍ തന്നെ ‘ഡാന്‍സിങ് മിസൈല്‍’എന്നാണ് സെജ്ജില്‍ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ട് ഘട്ടങ്ങളിലുള്ള ഖര ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ തന്നെ പെട്ടെന്നുള്ള വിക്ഷേപണം സാധ്യമാകും.
ഫെബ്രുവരി 28നാരംഭിച്ച യുദ്ധത്തിന്റെ 16ാം ദിവസമാണ് ഇറാന്‍ തങ്ങളുടെ അത്യാധുനിക പോര്‍മുനകളായ സെജ്ജിലുള്‍പ്പെടെ പുറത്തെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇറാന് വലിയ സൈനിക മേല്‍ക്കൈ നേടാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കോ കരാറിനോ ഇല്ലെന്ന നിലപാടില്‍ ഉറച്ച് ഇറാന്‍. അമേരിക്കയുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും വെടിനിര്‍ത്തലിനായി ഇറാന്‍ ആവശ്യപ്പെടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തലിനായി ഇറാന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ അമേരിക്ക അതിന് തയാറല്ലെന്നും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് ഇറാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.