An anti-war activist holds an image of Iran's late Supreme Leader Ayatollah Ali Khamenei as others hold signs and Iranian flags during a march organised by Stop the War Coalition, calling for an end to hostilities amid the U.S.-Israeli conflict with Iran, in London, Britain, March 7, 2026. REUTERS/Jack Taylor
ഇറാന്‍ അമേരിക്ക ഇസ്രയേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കവേ ഇറാന്‍ അയച്ചതെന്ന് കരുതുന്ന രഹസ്യ സന്ദേശങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു. യുദ്ധമാരംഭിച്ച് ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാന്‍ അയച്ചതെന്നു കരുതുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത്. ഇറാന് പുറത്തുള്ള സജീവമല്ലാത്ത സ്ലീപ്പര്‍ സെല്ലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ളസന്ദേശങ്ങളാണ് യുഎസ് ഏജന്‍സികള്‍ കണ്ടെത്തിയതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെളിവുകളോ അടയാളങ്ങളോ ഒന്നും ബാക്കിവയ്ക്കാത്ത വിധത്തിലുള്ള സന്ദേശങ്ങളാണ് ഏജന്‍സി കണ്ടെത്തിയത്. മൊബൈലുകളോ ഇന്റര്‍നെറ്റോ ഉപയോഗിക്കാതെ റേഡിയോ തരംഗങ്ങള്‍ വഴിയാണ് ഇവ അയക്കപ്പെട്ടിരിക്കുന്നത്. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ വിവിധ രാജ്യങ്ങള്‍ വഴി വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുഎസ് ഏജന്‍സി ഇക്കാര്യം ശ്രദ്ധിച്ചത്.
പൊതുവേ സൈന്യമോ രഹസ്യ ഏജന്‍സികളോ ആണ് ഇത്തരം രഹസ്യസന്ദേശങ്ങള്‍ ഉപയോഗിക്കാറുള്ളത്. ഡിജിറ്റല്‍ തെളിവുകളൊന്നും ഇതില്‍ അവശേഷിക്കില്ലെന്നതാണ് ഇത്തരം സന്ദേശങ്ങളുടെ പ്രത്യേകത. മുന്‍പേ നിശ്ചയിച്ച പ്രകാരം ‘ഡിക്രിപ്ഷന്‍ കീ’ കയ്യിലുള്ളവര്‍ക്ക് മാത്രമേ ഇത്തരം സന്ദേശം വായിക്കാന്‍ കഴിയുകയുള്ളൂവെന്നും എബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സന്ദേശങ്ങളുടെ ഉള്ളടക്കം കൃത്യമായി മനസിലാക്കാന്‍ സാധിക്കില്ലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പിന്നാലെ രൂക്ഷമായ ആക്രമണം നിര്‍ബാധം തുടരുകയാണ്. ഇന്നലെ മധ്യ ഇറാനിലും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു. ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും നേരത്തേ ആക്രമണം നടന്നിരുന്നു. ഞായറാഴ്ച സൗദി അറേബ്യയിലെ ജനവാസ മേഖലയിൽ പ്രൊജക്റ്റൈൽ പതിച്ചതിനെത്തുടർന്ന് ഒരു ഇന്ത്യൻ പൗരനടക്കം രണ്ട് വിദേശികൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം ആക്രമണത്തില്‍ ഇറാനില്‍ 1332 പേര്‍ മരിച്ചതായി ഇറാന്‍ അംബാസഡര്‍ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാമത്തെ അമേരിക്കൻ സൈനികനും മരിച്ചതായി അമേരിക്കയും സ്ഥിരീകരിച്ചു.