Image Credit: Reuters

Image Credit: Reuters

ബഹ്റൈനിലെ മനാമയില്‍ പുലര്‍ച്ചെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിലാണ് മരണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതായി ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജനറല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. യുദ്ധം ആരംഭിച്ചിട്ട് ഇതുവരെ ഇറാന്‍റെ 164 ഡ്രോണുകളും 95 മിസൈലുകളും തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു. 

സാധാരണ ജനങ്ങളെയും സ്വകാര്യ വസ്തുക്കളെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുന്നത് രാജ്യാന്തര നിയമത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും പ്രദേശത്തിന്‍റെ സുരക്ഷയ്ക്കും സമാധാനത്തിനും അത് ഭീഷണിയാകുമെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ബഹ്റൈനിലെ പെട്രോളിയം കോംപ്ലക്സും ഇറാന്‍ ആക്രമിച്ചിട്ടുണ്ട്. ബഹ്റൈനിലെ അല്‍ മാമീര്‍ ഇന്ധന കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ അഗ്നിബാധയും സാരമായ നാശനഷ്ടവും ഉണ്ടായിരുന്നു. യുദ്ധം തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ധനവില വീണ്ടും ഉയര്‍ന്നു. 

ഇറാഖിലെ കുര്‍ദിഷിസ്ഥാന്‍ പ്രവിശ്യയിലെ യുഎഇ കോണ്‍സുലേറ്റും ഇറാന്‍ ആക്രമിച്ചു. ഈ ആക്രമണം നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പ്രകോപനങ്ങളില്ലാതെ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിക്കുന്നതായും യുഎഇ വ്യക്തമാക്കി. ഇറാന്‍റെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും യുഎഇ അറിയിച്ചു. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും ഇറാനെതിരെ ഇതുവരെ ഒരു തരത്തിലെ ആക്രമണങ്ങളും നടത്തിയിട്ടില്ലെന്നും യുഎന്നിലെ യുഎഇ അംബാസിഡര്‍ ജമാല്‍ അല്‍ മുഷാറക് പറഞ്ഞു.

ENGLISH SUMMARY:

In a significant escalation on March 10, 2026, an Iranian missile strike in a residential area of Manama, Bahrain, resulted in the death of a woman and left several others injured. Bahrain's Ministry of Defense reported intercepting 164 drones and 95 missiles since the conflict began. Meanwhile, Iran also targeted a petroleum complex in Al Ma'amir and the UAE consulate in Iraq's Kurdish region. The UAE has condemned the unprovoked drone strikes, stating it wishes to avoid full-scale war. As Iran vows to continue its offensive, global fuel prices have surged once again, reflecting the deepening regional instability.