Image Credit: AP/AFP

Image Credit: AP/AFP

ആയത്തുല്ല ഖമനയിക്ക് പകരം ഇറാന്‍റെ പരമോന്നത നേതാവായി കരുതപ്പെടുന്ന മകന്‍ മൊജ്താബ ഖമനയിയെ അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന നേതാവിനെയാണ് ഇറാന് ആവശ്യമെന്നും മൊജ്താബയെ തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഖമനയിയുടെ നയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ ഇറാന് സമയനഷ്ടം മാത്രമാണ് ഉണ്ടാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ' ഇറാന്‍കാര്‍ അവരുടെ സമയം കളയുകയാണ്. ഖമനയിയുടെ മകനെ കൊണ്ട് കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാകുകയില്ല. വെനസ്വേലയിലേത് പോലെ നിയമനത്തിലും ഞാന്‍ ഇടപെടേണ്ടി വരും' എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. 

ഖമനയിക്ക് പകരക്കാരനായി ആരാണ് മനസിലുള്ളതെന്ന ചോദ്യത്തിന് 'ഞങ്ങളുടെ മനസിലുണ്ടായിരുന്നവരെല്ലാം മരിച്ചുകഴിഞ്ഞു' എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഔദ്യോഗിക അറിയിപ്പ് ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും ഇറാന്‍റെ പരമോന്നത നേതാവായി പരിഗണിക്കുന്നത് മൊജ്താബയെ തന്നെയാണ്. 

100 മില്യണിലധികമാണ് മൊജ്താബയുടെ ആസ്തിയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ല്‍ ട്രംപ് ആദ്യം പ്രസിഡന്‍റ് ആയപ്പോള്‍ മൊജ്താബയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെടാത്തയാളാണ് മൊജ്താബയെന്നും ഖമനയിയുടെ ഓഫിസിലിരിക്കുന്നു എന്നതിലപ്പുറം സര്‍ക്കാര്‍ നിയമിച്ച ആളല്ലെന്നായിരുന്നു അന്ന് യുഎസ് ട്രഷറി ഡിപാര്‍ട്മെന്‍റ് വിശദീകരിച്ചത്.

ഇറാന്‍റെ താല്‍ക്കാലിക ചുമതലയേറ്റെടുക്കാന്‍ താന്‍ തയാറാണെന്നും പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ ഭരണം നിര്‍വഹിക്കാമെന്നും റിസ പഹ്​ലവി യുഎസിനെ അറിയിച്ചു. ഇസ്​ലാമിക് റിപ്പബ്ലികില്‍ നിന്നും ഉണ്ടാകുന്ന ഏത്  സര്‍ക്കാരും നിയമവിരുദ്ധമാകുമെന്നും പഹ്​ലവി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഇറാനിലെ ഭരണകൂടത്തെ മാറ്റുന്നതിനല്ല അമേരിക്ക യുദ്ധം നടത്തിയതെന്ന വാദം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് ആവര്‍ത്തിച്ചു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ഭീഷണി അവസാനിപ്പിക്കുകയും ആണവായുധം ഒരുകാലത്തും ഇറാന്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തുകയും മാത്രമാണ് യുഎസ് ലക്ഷ്യമെന്നും പീറ്റ് ഹെഗ്സെത് പറഞ്ഞു. 

ENGLISH SUMMARY:

US President Donald Trump has officially rejected Mojtaba Khamenei, the son of the late Ayatollah Ali Khamenei, as Iran’s next Supreme Leader. In an interview on March 5, 2026, Trump dismissed Mojtaba as a "lightweight" and insisted that Washington must have a say in appointing a leader who brings harmony and peace. Comparing the situation to Venezuela, Trump suggested he might intervene directly if an unfavorable leader is chosen. Meanwhile, exiled Prince Reza Pahlavi has offered to lead an interim government to oversee Iran's transition to a secular democracy. US Defense Secretary Pete Hegseth clarified that while the US is not seeking regime change, it is determined to eliminate Iran’s nuclear and missile threats through Operation Epic Fury.