A plume of smoke rises from the Zayed Port following a reported Iranian strike in Abu Dhabi on March 1, 2026. Iran's retaliatory missile and drone campaign in the Gulf has killed three people and wounded 58 in the United Arab Emirates since it began, Emirati authorities said on March 1, the day after the US and Israel launched a nationwaide attack on Iran killing its supreme leader. (Photo by Ryan Lim / AFP)
ഗള്‍ഫില്‍ ആശ്വാസത്തിന്റെ പകല്‍. 24 മണിക്കൂറിനിടെ മേഖലയില്‍ കാര്യമായ ആക്രമണം നടത്താതെ ഇറാന്‍. ഉച്ചയോടെ ഖത്തറിലും ബഹ്റൈനിലും മിസൈല്‍ ആക്രമണം ഉണ്ടായെങ്കിലും ഫലപ്രദമായി ചെറുത്തെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. അസര്‍ബൈജാനില്‍ വിമാനത്താവളത്തിനുനേരെയും കുവൈത്ത് പുറങ്കടലില്‍ എണ്ണ ടാങ്കറിനുനേരയും ഇറാന്‍ ആക്രമണം ഉണ്ടായി. അതേസമയം ടെഹ്റാനിലടക്കം ഇറാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം തുടരുകയാണ്. മരണം 1230 ആയി.
ഉച്ചകഴിഞ്ഞാണ് ബഹ്റൈനിലും ഖത്തറിലും ഇറാന്‍ ആക്രമണ ശ്രമമുണ്ടായത്. മിസൈലുകള്‍ തകര്‍ത്തെന്ന് വ്യക്തമാക്കിയ ഖത്തര്‍ ജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദേശം തുടരുമെന്ന് അറിയിച്ചു. അസര്‍ബൈജാനിലെ നഖ്ചിവാനില്‍ മിസൈല്‍ പതിച്ചതോടെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. സൗദിയിലും ചെറിയതോതില്‍ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. കുവൈത്ത് മുബാറക് അല്‍ കബീര്‍ തുറമുഖത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര സമുദ്രപാതയില്‍ എണ്ണ ടാങ്കറിന് സമീപം ആക്രമണമുണ്ടായി. സമുദ്രത്തില്‍ എണ്ണ പടര്‍ന്നു.
ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തും എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടു. കുവൈത്തിലും ബഹ്റൈനിലും യു.എ.ഇയിലുമായി 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുണ്ടാക്കിയെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് അവകാശപ്പെട്ടു. അബുദാബിയിലെ ഐകാഡ്സിറ്റി ടുവില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ വിവിധയിടങ്ങളിലും കറാജ്, സനാദന്‍ദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണ്. വിവിധയിടങ്ങളില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി.
ഇസ്രയേലിലെ ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 77 ആയി ഉയര്‍ന്നു. ട്രിപ്പോളിയില്‍ പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെടുകയും കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നുമാണ് ഇസ്രയേല്‍ അവകാശവാദം. അതിനിടെ, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനനുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഫോണില്‍ സംസാരിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.