X @PressTV
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. യു.എസ് കോണ്‍സുലേറ്റ് അടിച്ചുതകര്‍ത്ത് തീയിട്ടു. പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഒന്‍പതോളം പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിൽ കുറഞ്ഞത് എട്ട് പേർക്ക് പരിക്കേറ്റതായി പോലീസും ആശുപത്രി അധികൃതരും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കനത്ത സുരക്ഷയുള്ള നയതന്ത്ര കോമ്പൗണ്ടിന് സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയതിനെത്തുടർന്ന് 20ഓളം പേര്‍ക്ക് പരുക്കേറ്റതായി അടിയന്തര പ്രവർത്തകർ സിഎൻഎന്നിനോട് പറഞ്ഞു.
പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ ഭേദിക്കുന്നതും കോണ്‍സുലേറ്റിന്‍റെ പുറംഭാഗങ്ങളില്‍ വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വിഡിയോയില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പ്രകടനക്കാർ കോമ്പൗണ്ടിന് പുറത്ത് ഒത്തുകൂടിയപ്പോൾ പ്രവേശന കവാടത്തിന് സമീപം തീയും പുകയും ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് ആളുകൾ അമേരിക്കൻ കോൺസുലേറ്റിന് സമീപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതാണ് പൊലീസ് നടപടിക്ക് കാരണമായതെന്ന് കറാച്ചി പൊലീസ് വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നീട് അധികൃതർ പ്രതിഷേധക്കാരെ പിരിച്ചുവിടുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തെന്ന് എപി റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇസ്രായേലും നടത്തിയ ശക്തമായ സൈനികാക്രമണത്തില്‍ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. മേഖലയിലുടനീളം സംഘർഷങ്ങൾ രൂക്ഷമാകുകയും ഇനിയും വിശാലമായ സംഘർഷം ഉണ്ടാകുമെന്ന ആശങ്ക വർദ്ധിക്കുകയും ചെയ്തതോടെ ഇറാൻ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.