തെക്കൻ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 51 ആയി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളാണിതെന്ന് ഇറാൻ്റെ ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരെ യു.എസും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷ കലുഷിതമാണ്. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ തകര്‍ന്നടിഞ്ഞതിന്‍റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. അതിന് ശേഷമാണ് ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ശക്തമാക്കിയതും സ്കൂളിന് നേര്‍ക്ക് മിസൈല്‍ വര്‍ഷിച്ചതും. 51 കുട്ടികളെ കൊന്നൊടുക്കിയതിനെതിരെ ലോകത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്.
ആക്രമണം തുടങ്ങിയ ഇസ്രയേല്‍– യു.എസ് സേനകള്‍ വ്യോമാക്രമണത്തിനൊപ്പം കടലില്‍ നിന്നും ആക്രമണം നടത്തിയെന്നാണ് വിവരം. യു.എസുമായി മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. ആക്രമണ തീയതി ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു . എന്നാല്‍ ആക്രമണത്തിന്‍റെ തുടക്കം എങ്ങനെയായിരിക്കണമെന്ന് അന്തിമ തീരുമാനമെടുത്തതാകട്ടെ നാലു ദിവസം മുന്‍പും. പകല്‍ വെളിച്ചത്തില്‍ ആക്രമണം തുടങ്ങില്ലെന്ന ഇറാന്‍റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു രാവിലത്തെ ആക്രമണത്തിലൂടെയുള്ള ലക്ഷ്യമിട്ടത്. മൂന്നോ നാലോ ആക്രമണങ്ങളാണ് ടെഹ്റാനില്‍ തുടക്കത്തില്‍ ഉണ്ടായത്.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം അടക്കമുള്ള കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഖമനയിയെ നേരത്തെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാർസ് പറയുന്നു.