സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശി ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. ഹോത്ത ബനീ തമീം - മക്ക റോഡിലാണ് അപകടം നടന്നത്. ബസിന്റെ പിൻചക്രങ്ങൾ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ എട്ടുപേർ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

റിയാദിൽ നിന്നും ഏകദേശം അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള മഹ്‌മിയ എന്ന സ്ഥലത്തുവെച്ച് ബസിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം പൂർണ്ണമായും തകരുകയും ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 

വർഷങ്ങളായി ഭർത്താവിനൊപ്പം ഹോത്ത ബനി തമീമിൽ താമസിച്ചിരുന്ന ഷീബ ഉംറ നിർവ്വഹിക്കാനായുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ഉംറ തീർത്ഥാടകർക്ക് സ്ഥിരമായി നേതൃത്വം നൽകുന്ന വ്യക്തിയായിരുന്നു മരിച്ച നിലമ്പൂർ സ്വദേശി ഇസ്മാഈൽ. അപകടവിവരമറിഞ്ഞ ഉടൻ തന്നെ പ്രവാസി സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും പരിക്കേറ്റവർക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on a tragic bus accident involving Umrah pilgrims in Saudi Arabia, resulting in the deaths of two Malayalis. The accident occurred on the Hotha Bani Tamim - Mecca road due to a tire burst, leading to the bus overturning and causing severe injuries to several others.