ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. രാജ്യാന്തര തലത്തില്‍ തന്നെ വലിയ മാനങ്ങള്‍ നല്‍കുന്നതാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം. ഇസ്രയേലിലെത്തിയ മോദിക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തെ വരവേല്‍പ്പാണ് ലഭിച്ചത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലെത്തിയ മോദിയെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി സ്വീകരിച്ചു. മോദി തന്റെ പ്രിയപ്പെട്ട സഹോദരനാണെന്നായിരുന്നു നെതന്യാഹു വിശേഷിപ്പിച്ചത്.
മോദിയും നെതന്യാഹുവും ഒരു ഹ്രസ്വചര്‍ച്ച നടത്തിയ ശേഷമായിരുന്നു പാര്‍ലമെന്റിലെത്തിയത്. മോദി...മോദി എന്ന വിളിയോട് കൂടി എഴുന്നേറ്റുനിന്ന് കയ്യടിച്ചായിരുന്നു ഇസ്രായേൽ പാർലമെന്റായ നെസെറ്റ് (Knesset) മോദിയെ സ്വീകരിച്ചത്. നെതന്യാഹുവിനെ എതിര്‍ക്കുന്ന പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ പ്രസംഗം ബഹിഷ്ക്കരിച്ച് പുറത്തേക്ക് പോയി. എന്നാല്‍ മോദിയുടെ പ്രസംഗസമയത്ത് എല്ലാവരും മോദിയെ കേള്‍ക്കാനായി തിരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു പക്ഷവും മോദിയെ കേള്‍ക്കാനായി നെസറ്റില്‍ ഇരിപ്പുറപ്പിച്ചതും ഊഷ്മളമായ കാഴ്ചയായിരുന്നു. മോദിയ്ക്ക് എതിരെയല്ല തങ്ങള്‍ നെസറ്റ് ബഹിഷ്ക്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
In this image received on Feb. 25, 2026, Prime Minister Narendra Modi interacts with officials after being conferred with "Speaker of the Knesset Medal" at the Knesset, Israeli parliament, in Jerusalem, Israel. (PMO via PTI Photo)(PTI02_25_2026_000563A)
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാവുന്നതല്ലെന്ന് നെസറ്റിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കരഘോഷത്തോടെയായിരുന്നു ഈ വാക്കുകളെ എംപിമാര്‍ സ്വീകരിച്ചത്. ഭീകരവാദത്തിനെതിര ഇരട്ടത്താപ്പ് പാടില്ലെന്നും പലസ്തീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമുണ്ടാകുമെന്നും മോദി പറഞ്ഞു. സൈനിക വ്യാപാര സഹകരണങ്ങളിലും ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
In this image posted on Feb. 25, 2026, Prime Minister Narendra Modi with his Israeli counterpart Benjamin Netanyahu, in Jerusalem, Israel. (@narendramodi/X via PTI Photo)(PTI02_26_2026_000001B)
നെസറ്റ് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ‘സ്പീക്കർ ഓഫ് ദ നെസെറ്റ് മെഡൽ’ നൽകി നരേന്ദ്ര മോദിയെ ആദരിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. അതേസമയം ഇന്ത്യ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ച ദിവസം തന്നെയാണ് താന്‍ ജനിച്ചതെന്നും (1950 സെപ്റ്റംബർ 17) മോദി ഓര്‍ത്തെടുത്തു. എന്നും ആകര്‍ഷണം തോന്നുന്ന മണ്ണാണ് ഇസ്രയേലിന്റേതെന്നും വീണ്ടുമെത്തിയതില്‍ സന്തോഷമെന്നും മോദി പറഞ്ഞു. ഭീകരവാദം എവിടെയുണ്ടായാലും അത് സമാധാനത്തിന് ഭീഷണിയാണെന്നും ആഗോളതലത്തിൽ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു.